തീവണ്ടി ദുരന്തം അകറ്റിയ ചന്ദ്രാവതിക്ക് റെയിൽവെ പൊലീസിന്റെ ആദരം
text_fieldsമംഗളൂരു: സമയോചിത ഇടപെടലിലൂടെ വൻ തീവണ്ടി ദുരന്തം തടഞ്ഞുനിർത്തിയ വയോധികയെ മംഗളൂരു സെൻട്രൽ റെയിൽവെ പൊലീസ് ആദരിച്ചു. മംഗളൂരു സെൻട്രൽ -മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിൻ പാളത്തിന് കുറുകെ കടപുഴകി വീണ മരത്തിൽ ഇടിക്കുന്നത് തടയാൻ ചുവപ്പ് തുണി ഉയർത്തിക്കാട്ടിയ കുടുപ്പു ആര്യമനയിൽ ചന്ദ്രാവതിയെയാണ് (70) ആദരിച്ചത്.
ഇവർക്ക് പാരിതോഷികം നൽകാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ദക്ഷിണ റെയിൽവേ ജനറൽ മാനജർ എന്നിവർക്ക് കത്തെഴുതിയതായി വെസ്റ്റേൺ കോസ്റ്റൽ റയിൽവേ ട്രാവലേഴ്സ് ഡവലപ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് ഹനുമന്ത കാമത്ത് ചടങ്ങിൽ അറിയിച്ചു.
വാർധക്യത്തിലും ചന്ദ്രാവതി നടത്തിയ അവസരോചിത ഇടപെടൽ വലിയ മാതൃകയാണെന്ന് പറഞ്ഞ മംഗളൂരു റയിൽവേ പൊലീസ് ഇൻസ്പെക്ടർ മോഹൻ കൊട്ടാരി, കേന്ദ്ര കാര്യാലയത്തിന് വിവരം കൈമാറും എന്ന് അറിയിച്ചു. ആർ.പി.എഫ് ഇൻസ്പെക്ടർ എസ്. ദിലീപ് കുമാർ, ചന്ദ്രാവതിയുടെ മകൻ നവീൻ കുമാർ കുടുപ്പു, ബന്ധു ഉദയ് കുടുപ്പു എന്നിവർ പങ്കെടുത്തു.
പഞ്ചനടിക്കും പടിൽ ജോക്കട്ടെക്കുമിടിൽ മന്ദാരയിൽ പാളത്തിന് കുറുകെ മരം വീണ അപകട മുഖത്താണ് ചന്ദ്രാവതി ഉണർന്നു പ്രവർത്തിച്ചത്. പാളങ്ങൾക്കടുത്താണ് വീട്. ഓരോ തീവണ്ടിയുടേയും സമയം അവർക്ക് അറിയാം. ഉച്ചയൂൺ കഴിഞ്ഞ് അവർ വരാന്തയിൽ ഇരിക്കുമ്പോഴാണ് 2.10 മണിയോടെ ഘോരശബ്ദം കേട്ടത്. മരം കടപുഴകി പാളത്തിന് കുറുകെ വീണതായിരുന്നു. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോർത്ത് ആധിപൂണ്ട വയോധിക മുറ്റത്ത് വീണുകിടന്ന ചുവപ്പു തുണിയുമായി പാളത്തിലേക്ക് ഓടി തീവണ്ടി വരുന്ന ഭാഗത്തേക്ക് ഉയർത്തി വീശുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയ ചെയ്ത ആളാണെന്ന കാര്യം പോലും മറന്നായിരുന്നു അത്. വീണ മരത്തിൽ തൊട്ടു തൊട്ടില്ല മട്ടിൽ ട്രെയിൻ നിർത്താൻ ചുവപ്പു കണ്ടതിനാൽ ലോക്കോ പൈലറ്റിന് സാധിച്ചു.