കർണാടക അധികാര തർക്കത്തിൽ ഇടപെട്ട് സോണിയ ഗാന്ധി; ഡൽഹിയിൽ ചർച്ച
text_fieldsന്യൂഡൽഹി: കർണാടക കോൺഗ്രസിൽ നേതൃമാറ്റമടക്കം അധികാര തർക്കം തുടരുന്നതിനിടെ, പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് സോണിയ ഗാന്ധി. ശനിയാഴ്ച ഡൽഹിയിൽ കർണാടകയിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി സോണിയ കൂടിക്കാഴ്ച നടത്തി.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച മൂന്നു മണിക്കൂറോളം നീണ്ടു. എന്നാൽ, നിർണായകമായ തീരുമാനങ്ങളൊന്നുമുണ്ടായില്ല. ഡിസംബർ 14നോ 15നോ വീണ്ടും കൂടിക്കാഴ്ച നടക്കുമെന്നും നേതാക്കൾ അറിയിച്ചു.
ഡിസംബർ 14ന് ഡൽഹിയിലെ രാംലീല മൈതാനത്ത് വോട്ട് കൊള്ളക്കെതിരെ കോൺഗ്രസ് മെഗാ റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിനോട് അനുബന്ധമായാവും അടുത്ത കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉൾപ്പെടെയുള്ളവർ ചർച്ചയുടെ ഭാഗമാവുമെന്നും നേതാക്കൾ വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്യുക മാത്രമാണ് കൂടിക്കാഴ്ചയിലുണ്ടായതെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കർണാടകയും ചർച്ചയായി, എന്നാൽ, വ്യക്തമായ ഒരു തീരുമാനവും ഉയർന്നുവന്നില്ല. കർണാടക വിഷയത്തിൽ മറ്റൊരു ചർച്ചകൂടി നടക്കുമെന്നും വേണുഗോപാൽ പറഞ്ഞു. ഇതാദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് കർണാടകയിലെ പാർട്ടിയിൽ പ്രശ്നമുണ്ടെന്ന് അംഗീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

