മുസ്ലിം സംവരണ കേസ് കർണാടക വീണ്ടും നീട്ടിവെപ്പിച്ചു
text_fieldsന്യൂഡൽഹി: കർണാടകയിൽ മുസ്ലിംകൾക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി കേൾക്കുന്നത് കർണാടക സർക്കാർ ഒരിക്കൽകൂടി നീട്ടിവെപ്പിച്ചു. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരായ ഹരജി തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് സുപ്രീംകോടതി ഇനി പരിഗണിക്കുക.
കേസ് വീണ്ടും പരിഗണിക്കുന്ന മേയ് ഒമ്പതുവരെ മുസ്ലിം സംവരണം തുടരുമെന്ന കർണാടക സർക്കാറിന്റെ ഉറപ്പ് രേഖപ്പെടുത്തിയാണ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വീണ്ടും കേസ് നീട്ടിവെച്ചത്.
ഹരജിക്കാർക്ക് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ട കർണാടക സർക്കാർ സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് സ്വവർഗ വിവാഹ കേസുള്ള കാരണം പറഞ്ഞാണ് വീണ്ടും നീട്ടിവെപ്പിച്ചത്.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ കർണാടക സർക്കാറിന്റെ സത്യവാങ്മൂലം തയാറാണെന്നും എന്നാൽ തനിക്ക് സ്വവർഗ വിവാഹ കേസ് പരിഗണിക്കുന്ന ഭരണഘടനാബെഞ്ച് മുമ്പാകെ പോകണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
അതിനാൽ അടുത്തയാഴ്ചത്തേക്ക് കേസ് ഒരിക്കൽ കൂടി മാറ്റിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് നാലാം തവണയാണ് കേസ് നീട്ടിവെപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഈ ആവശ്യത്തെ എതിർത്തു.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിന്റെ അവകാശങ്ങൾ സംബന്ധിച്ച ആശങ്കയും പ്രാധാന്യവുമുള്ള കേസാണിതെന്ന് ദവെ വ്യക്തമാക്കി. മേയ് ഒമ്പതിലേക്ക് കേസ് മാറ്റണമെന്ന് മേത്ത ആവശ്യപ്പെട്ടപ്പോൾ അത് ഏറെ വൈകുമെന്നും കോടതി വേനലവധിക്ക് അടക്കുമെന്നും ദവെ പ്രതികരിച്ചു.
മുസ്ലിം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്ക് വീതിച്ചു നൽകിയത് അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ നടപ്പാക്കില്ലെന്ന് മേത്ത ബോധിപ്പിച്ചപ്പോൾ അങ്ങനെ പറഞ്ഞാൽ പോരെന്നും 2002ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം സംവരണം തുടരുമെന്ന ഉറപ്പാണ് വേണ്ടതെന്നും ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു.
കർണാടക സർക്കാറിന്റെ പുതിയ ഉത്തരവ് നടപ്പാക്കില്ലെന്ന് പറഞ്ഞാൽ പഴയ ഉത്തരവ് തുടരുമെന്നാണ് അർഥമെന്ന് മേത്ത മറുപടി നൽകി. തുടർന്ന് മേയ് ഒമ്പത് വരെ മുസ്ലിം സംവരണം റദ്ദാക്കിയ ഉത്തരവ് നടപ്പാക്കില്ലെന്നും നേരത്തേ നിലവിലുണ്ടായിരുന്ന 2002െല വിജ്ഞാപനപ്രകാരമുള്ള മുസ്ലിം സംവരണം തുടരുമെന്നും സുപ്രീംകോടതി രേഖപ്പെടുത്തി.
മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണം അനുവദിച്ച് മൂന്ന് പതിറ്റാണ്ടായി തുടരുന്ന രീതി അവസാനിപ്പിച്ചാണ് കർണാടക തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. തെലങ്കാനയിൽ ബി.ജെ.പി ഭരണത്തിൽവന്നാൽ സംസ്ഥാനത്ത് മുസ്ലിം സംവരണം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.