ബംഗളൂരു: കർണാടകയിലെ 50 ശതമാനത്തിലധികം പേർക്കും നോട്ട (ഒരു സ്ഥാനാർഥിയോടും താൽപര്യമില്ലെന്ന് അഭിപ്രായമുള്ളവർ ചെയ്യുന്ന വോട്ട്) എന്താണെന്ന് അറിയില്ലെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സർവേയിൽ വ്യക്തമായത്. എന്നാൽ, ഫലം വന്നപ്പോൾ 3.22 ലക്ഷം പേരാണ് നോട്ടക്ക് വോട്ട് കുത്തിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 0.9 ശതമാനമാണിത്.
ഒരു പാർട്ടിയുെടയും സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാതെ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവസരമായാണ് ഭൂരിഭാഗം പേരും നോട്ട തെരഞ്ഞെടുത്തത്. ഗ്രാമീണ മേഖലയിലും നഗരമേഖലയിലും യുവാക്കൾ കൂടുതലായി നോട്ടക്ക് കുത്തിയെന്നാണ് വിലയിരുത്തൽ. പാർട്ടി വ്യത്യാസമില്ലാതെ സ്ഥാനാർഥികളിൽ കൂടുതൽ പേരും ക്രിമിനൽ കേസുകളിലും മറ്റു അഴിമതികളും ഉൾപ്പെടുന്നത് ജനങ്ങളിൽ എതിർപ്പുണ്ടാക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് ദലിത് സംഘടന നോട്ടക്ക് വോട്ടുചെയ്യാൻ പ്രാദേശിക പത്രങ്ങളിൽ നൽകിയ പരസ്യത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.