കർണാടകയിൽ മന്ത്രിമാർ ചുമതലയേറ്റ് ഒരാഴ്ച കഴിഞ്ഞിട്ടും വകുപ്പ് വിഭജനമായില്ല
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകയിൽ മന്ത്രിസഭ വികസനം നീണ്ടുപോയതിനു പിന്നാലെ വകുപ്പ് വിഭജനത്തിലും കാലതാമസം. ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ 19 മന്ത്രിമാർ കൂടി ആഗസ്റ്റ് മൂന്നിന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഒരാഴ്ചയായിട്ടും ഇവർക്ക് വകുപ്പുകൾ നൽകിയിട്ടില്ല. നേരത്തേ, സർക്കാർ അധികാരമേറ്റ് രണ്ടുമാസം കഴിഞ്ഞാണ് മന്ത്രിസഭ വികസനം നടത്തിയത്.
ആഗസ്റ്റ് 13 ന് നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വകുപ്പ് വിഭജനം സംബന്ധിച്ച് ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തി. ഹൈക്കമാൻഡ് അനുമതി ലഭിച്ചാലുടൻ വകുപ്പ് വിഭജനം പൂർത്തിയാക്കുമെന്ന് ശിവകുമാർ പറഞ്ഞു. വകുപ്പ് വിഭജനം സഭാ നടപടികളെ ബാധിക്കില്ലെന്നും സഭയിൽ എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന നേതാക്കളുടെയടക്കം അതൃപ്തി പരിഹരിച്ചുവേണം വകുപ്പ് വിഭജിക്കേണ്ടത്. പ്രധാന വകുപ്പുകൾക്കായി മുതിർന്ന മന്ത്രിമാർക്കിടയിൽ കടുത്ത മത്സരമുണ്ട്. ധനകാര്യ വകുപ്പിനോ ആസൂത്രണ വകുപ്പിനോ വേണ്ടി മുതിർന്ന നേതാവ് ബസവരാജ് റായ റെഡ്ഡി രംഗത്തുണ്ട്. കൃഷി വകുപ്പിനായി കെ.എം. ശിവലിംഗ ഗൗഡയും എൻ. ചെലുവരായ സ്വാമിയും ശ്രമിക്കുന്നു. സാമൂഹ്യക്ഷേമ വകുപ്പിലാണ് പി.എം. നരേന്ദ്രസ്വാമിക്ക് നോട്ടം.
ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ 13 മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഇതുസംബന്ധിച്ച് മന്ത്രിമാരുടെ അഭിപ്രായം തേടിയിരുന്നു. ആദ്യ വകുപ്പ് വിഭജനത്തിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച ജലവിഭവ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിക്ക് മുസറായി (ദേവസ്വം) വകുപ്പ് കൂടി നൽകിയേക്കുമെന്നാണ് സൂചന. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി, ജി. പരമേശ്വര കൈകാര്യം ചെയ്യുന്ന യുവജനക്ഷേമ, കായിക വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നിയമസഭ സമ്മേളനത്തിൽ കോൺഗ്രസ് സർക്കാറിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷമായ ബി.ജെ.പി-ജെ.ഡി.എസ് സഖ്യം ഒരുങ്ങുന്നത്. ബിഡദി ടൗൺഷിപ്പ് പദ്ധതി, എൻ.ഐ.സി.ഇ റോഡ് പദ്ധതി, കാവേരി വിഷയം, വരൾച്ച തുടങ്ങിയ വിഷയങ്ങളിൽ സർക്കാറിന് മറുപടി പറയേണ്ടി വരും. ഇതുകൂടാതെ, നിയമസഭ കൗൺസിൽ പുതിയ ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും തെരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

