500 കോടി ചെലവിൽ കർണാടക മന്ത്രിപുത്രിക്ക് ആഡംബര കല്യാണം
text_fieldsബംഗളൂരു: ഒരു വിവാഹം, ഒമ്പത് ദിവസം, ചെലവ് 500 കോടി. ബെള്ളാരിയിലെ ഖനി മേഖലയിൽനിന്നുള്ള കർണാടക ബി.ജെ.പി മന്ത്രി ബി. ശ്രീരാമുലുവിൻെറ മകളുടെ വിവാഹമാണ് ആഡംബരങ്ങളുടെ സംഗമവേദിയാകുന്നത്. മാർച്ച് അഞ്ചിന് ബംഗളൂരു പാലസ് ഗ്രൗണ്ടിലാണ് ആരോഗ്യമന്ത്രി ശ്രീരാമുലുവിെൻറ മകൾ രക്ഷിതയുടെ വിവാഹം. ഫെബ്രുവരി 27 മുതൽ ബെള്ളാരിയിലെ ശ്രീരാമുലുവിെൻറ വീട്ടിൽ വിവാഹ ആഘോഷം തുടങ്ങി. ദിവസങ്ങൾ നീളുന്ന വിവാഹത്തിനായി 500 കോടിയോളം ചെലവാക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഖനി വ്യവസായത്തിലൂടെ കോടികൾ സ്വത്തുള്ള ശ്രീരാമുലു ബെള്ളാരിയിൽനിന്നുള്ള ബി.ജെ.പി നേതാക്കൾ നടത്തിയ ആഡംബര വിവാഹങ്ങൾക്ക് സമാനമായാണ് മകളുടെ വിവാഹവും നടത്തുന്നത്.
വിവാഹത്തിനായി ബെള്ളാരിയിലെ ഹൊസ്പേട്ടയിൽ മൂന്നേക്കറിൽ വ്യാപിച്ചുകിടക്കുന്ന ആഡംബര കൊട്ടാരമാണ് നിർമിച്ചത്. ഏഴു വർഷമാണ് കൊട്ടാരത്തിെൻറ നിർമാണം പൂർത്തിയാകാൻ എടുത്തത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി രവി കുമാറാണ് ശ്രീരാമുലുവിെൻറ മകളെ വിവാഹം ചെയ്യുന്നത്. മാർച്ച് അഞ്ചിന് പാലസ് ഗ്രൗണ്ടിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.
പാലസ് ഗ്രൗണ്ടിലെ 40 ഏക്കര്‍ സ്ഥലത്ത് കര്‍ണാടകയിലെ ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള മാതൃകകള്‍ ഒരുക്കുന്നുണ്ട്. ഏലം, സിന്ദൂരം, മഞ്ഞള്‍പ്പൊടി, കേസര്‍ എന്നിവയുള്‍പ്പെടുത്തി ആരോഗ്യവുമായി ബന്ധപ്പെട്ട ആശയത്തിലാണ് വിവാഹ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. അതേസമയം, വിവാഹത്തിന് 500 കോടിയോളം രൂപ ചെലവാക്കുന്നുവെന്ന പ്രചാരണം മന്ത്രി ശ്രീരാമുലുവിെൻറ ഓഫിസ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.