കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി
text_fieldsബംഗളൂരു: കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരണ മുറികളിലും മാസ്ക് നിർബന്ധമാക്കി. പനി ലക്ഷണമുള്ളവരും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. വ്യാഴാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിനുശേഷമാണ് തീരുമാനം.
വിദേശങ്ങളിൽനിന്ന് വരുന്നവരിൽ രണ്ടു ശതമാനത്തിന് റാണ്ടം പരിശോധന തുടരുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും എയർകണ്ടീഷൻ ചെയ്ത മുറികളിലും മാസ്ക് ധരിക്കൽ നിർബന്ധമാക്കി. കൂടാതെ, കർണാടകയിലുടനീളം പനി, ശ്വാസകോശ സംബന്ധമായ കേസുകളിൽ നിർബന്ധിത കോവിഡ് പരിശോധന ഉണ്ടായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലായിരുന്നു കോവിഡ് അവലോകന യോഗം. മന്ത്രിമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ജില്ല ആശുപത്രികളിൽ കോവിഡ് വാർഡുകൾ തുറക്കാനും ആവശ്യമായ കിടക്കകളും ഓക്സിജനും സജ്ജമാക്കാനും യോഗം നിർദേശം നൽകി.
ചൈനയിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് കർണാടകയിലും നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.