ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കേസുകൾ കർണാടക സർക്കാർ പിൻവലിക്കുന്നു
text_fieldsമംഗളൂരു: സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ കർണാടക സർക്കാർ പിൻവലിക്കുന്നു. ബന്ധപ്പെട്ട ജില്ലകളിലെ പൊലീസ് അധികാരികളിൽ നിന്ന് എ.ഐ.ജി.പി(ജനറൽ) ശിവപ്രകാശ് ദേവരാജ് ഇതുസംബന്ധിച്ച് രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയച്ചു.
സംഘ്പരിവാർ നൽകിയ പട്ടികയനുസരിച്ച് അതത് സാഹചര്യങ്ങളിൽ ചുമത്തിയ കേസുകളിൽപ്പെട്ടവർ ഏറെയും നിരപരാധികളാണെന്നാണ് സർക്കാർ നിരീക്ഷണം. എന്നാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന മുന്നറിയിപ്പോടെ ബി.ജെ.പി നേതാക്കൾ ഉയർത്തുന്ന ഭീഷണി കാരണം റിപ്പോർട്ട് സമർപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്.
മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ, ഉടുപ്പി, കുടക്, തുമകൂർ, കോളാർ, രാമനഗർ, ചിക്കബല്ലപ്പൂർ, കെ.ജി.എഫ്, മൈസൂറു, ഹാസൻ, ചാമരാജനഗർ, ബെലഗാവി, വിജയപുര, ധാർവാഡ്, ഗഡഗ്, ഹാവേരി, കാർവാർ, ചിക്മംഗളൂർ, ബല്ലാരി, കൽബുർഗ്ഗി, ബിദർ, യഡ്ഗിർ ജില്ല പൊലീസ് സൂപ്രണ്ടുമാർ എന്നിവരിൽ നിന്നാണ് റിപ്പോർട്ട് തേടിയത്.അഭിപ്രായം രേഖപ്പെടുത്തി ആരും പ്രതികരിക്കാത്തതിനാൽ വ്യാഴാഴ്ച അന്ത്യശാസനത്തോടെയുള്ള കത്താണ് ഡി.ജി.പി നീലമണി രാജുവിന് വേണ്ടി ദേവരാജ് അയച്ചത്. കഴിഞ്ഞ മാസം 22നാണ് ആദ്യ കത്തയച്ചത്. പ്രതികരണമില്ലാത്തതിനാൽ ഈ മാസം രണ്ട്,19 തീയതികളിൽ ഓർമ്മപ്പെടുത്തൽ കത്തുകളുമയച്ചു.
സിദ്ധാരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഹിന്ദുവിരുദ്ധ-ന്യൂനപക്ഷ പ്രീണന നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ബി.ജെ.പി എം.പിമാരും എം.എൽ.എമാരും കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും നിരന്തരം ഉന്നയിക്കുന്നതിനിടെയാണ് സർക്കാർ കേസ് പിൻവലിക്കുന്നത്. 2015ൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയുള്ള 175 കേസുകൾ പിൻവലിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.