‘പാക് പൗരന്മാരെ നാടുകടത്തും’; കർണാടകയിലും പരിശോധന നടന്നുവരുന്നതായി ആഭ്യന്തര മന്ത്രി
text_fieldsജി. പരമേശ്വര
ബംഗളൂരു: കർണാടകയിൽ താമസിക്കുന്ന പാകിസ്താൻ പൗരന്മാരെ നാടുകടത്തുമെന്നും നിയമവിരുദ്ധമായി താമസിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.
“സംസ്ഥാനത്ത്, പ്രത്യേകിച്ച് ബംഗളൂരുവിൽ താമസിക്കുന്ന അനധികൃത വിദേശ പൗരന്മാരെക്കുറിച്ചുള്ള ആശങ്ക വർധിച്ചുവരികയാണ്. അവരെ തിരിച്ചറിയാനുള്ള പരിശോധന നടന്നുവരികയാണ്. ആരാണ് ഔദ്യോഗികമായി വന്നതെന്നും ആരാണ് അനൗദ്യോഗികമായി പ്രവേശിച്ചതെന്നും പരിശോധിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. കേന്ദ്ര സർക്കാർ ഇതിനകം തന്നെ ആ തീരുമാനം എടുത്തിട്ടുള്ളതിനാൽ ഇവിടെ താമസിക്കുന്ന പാകിസ്താൻ പൗരന്മാരെ തിരിച്ചയക്കേണ്ടിവരും. ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫിസ് ആയിരിക്കും നടപടിക്രമങ്ങൾ സ്വീകരിക്കുക” -മന്ത്രി വ്യക്തമാക്കി.
പാക്കിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നുമുള്ള അനധികൃത കുടിയേറ്റക്കാർ ധാരാളം ബംഗളൂരുവിൽ താമസിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് ആർ. അശോകന്റെ പരാമർശത്തിന് നിയമവിരുദ്ധമായി താമസിക്കുന്നവരെക്കുറിച്ച് നിലവിൽ തങ്ങൾക്ക് ഒരു വിവരവുമില്ലെന്നാണ് പരമേശ്വര മറുപടി നൽകിയത്. അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്. അവരെ കണ്ടെത്താൻ അധികാരികൾ നടപടിയെടുക്കും. നിലവിൽ ഈ തീരുമാനം പാകിസ്താൻ പൗരന്മാർക്ക് മാത്രമേ ബാധകമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ബംഗളൂരു നഗരത്തിലെ സുരക്ഷാ ആശങ്കകളെക്കുറിച്ച് സംസാരിച്ച ആഭ്യന്തരമന്ത്രി, സംസ്ഥാന, കേന്ദ്ര ഏജൻസികൾ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നതിൽ സജീവ പങ്കാളികളാണെന്ന് പറഞ്ഞു. പലപ്പോഴും, അവർ സംസ്ഥാന പോലീസുമായി വിവരങ്ങൾ പങ്കിടുന്നു. സ്ലീപർ സെൽ പ്രവർത്തനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന് വിവരങ്ങൾ ഇല്ലെങ്കിലും, കേന്ദ്ര ഏജൻസികൾ അത് ചെയ്യും. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതിനാൽ അവർക്ക് അത്തരം വിവരങ്ങൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ, അത് ദേശീയ അന്വേഷണ ഏജൻസി, ഇന്റലിജൻസ് ബ്യൂറോ പോലുള്ള കേന്ദ്ര ഏജൻസികളുമായി പങ്കിടും. ഇത് സംസ്ഥാന, കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏകോപനമാണ്. കലബുറഗിയിൽ പൊതുവഴിയിൽ പാകിസ്താൻ പതാകകൾ ഉയർത്തിയെന്നും തുടർന്ന് പൊലീസ് അത് നീക്കം ചെയ്തതെന്നുമുള്ള റിപ്പോർട്ട് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

