തങ്ങളുടെ നേതാക്കൾക്കും മത്സരിക്കാൻ ടിക്കറ്റ് വേണമെന്നാവശ്യപ്പെട്ട് കർണാടകയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
text_fieldsബംഗളൂരു: സ്ഥാനാർഥി പട്ടികയിൽ തങ്ങളുടെ നേതാക്കൾക്ക് ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർ ബംഗളൂരുവിലെ ക്യൂൻസ് റോഡിലുള്ള പാർട്ടി ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കൾക്ക് ടിക്കറ്റ് നൽകണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. അതിനു ശേഷം രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
സർവേ നടത്തിയതിന്റെ റിപ്പോർട്ട് അനുസരിച്ചാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുകയെന്ന് കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുക. അതിനാലാണ് പാർട്ടി ടിക്കറ്റിന് വേണ്ടി ആവശ്യക്കാർ ഏറുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ ചേരും. മികച്ച സ്ഥാനാർഥികൾക്ക് ടിക്കറ്റ് ലഭിക്കും -അദ്ദേഹം പറഞ്ഞു.
മാർച്ച് 24ന് കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 124 പേരുടെ പട്ടികയായിരുന്നു പ്രഖ്യാപിച്ചത്. ബാക്കി 100 പേരുടെ പട്ടികയണ് പ്രഖ്യാപിക്കാനുള്ളത്.
അതേസമയം, കോലാർ സീറ്റിനെ സംബന്ധിച്ച തർക്കം ഇപ്പോഴും ഉത്തരമില്ലാതെ കിടക്കുകയാണ്. പാർട്ടി പ്രവർത്തകർ കോലാറിൽ നിന്ന് മത്സരിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും തനിക്ക് കോലാർ സീറ്റ് വേണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്.
എന്നാൽ തനിക്ക് സിദ്ധരാമയ്യയിൽ നിന്ന് ഒരു അപേക്ഷ മാത്രമാണ് ലഭിച്ചതെന്നും അതനുസരിച്ച് അദ്ദേഹത്തിന് വരുണ സീറ്റ് നൽകിയെന്നും കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവ കുമാർ പറഞ്ഞു. നേരത്തെ സിദ്ധരാമയ്യയുടെ മകൻ വരുണയിൽ നിന്ന് മത്സരിക്കുമെന്ന് ഊഹാപോഹമുണ്ടായിരുന്നു. അതേസമയം, ബി.ജെ.പി ഇതുവരെ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

