ഇരുട്ടടിയേറ്റ് മോദിയും അമിത് ഷായും
text_fieldsന്യൂഡൽഹി: നാലുവർഷത്തെ അജയ്യ തന്ത്രങ്ങളുടെ പേരിൽ പട്ടും പൂമാലയുമിടാൻ പാർട്ടിക്കാർ ഉൗഴംകാക്കുന്ന പതിവുകൾക്കിടയിൽ കർണാടകയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും കിട്ടിയത്, നിലവിളിക്കാൻ പോലും കഴിയാത്ത ഇരുട്ടടി. രാഷ്ട്രീയത്തിലെ തന്ത്ര കുതന്ത്രങ്ങൾക്കു പേരെടുത്തവരുടെ അശ്വമേധമാണ് കർണാടകയിൽ പിടിച്ചുകെട്ടിയത്.
കോൺഗ്രസ് മുക്ത ഭാരതം അടക്കമുള്ള മുദ്രാവാക്യങ്ങളിലൂടെ പ്രതിപക്ഷ പാർട്ടികളെ അപഹസിക്കൽ. തരാതരംപോലെ വർഗീയത എറിഞ്ഞു മുളപ്പിക്കൽ. കുതിരക്കച്ചവടത്തിലൂടെ മന്ത്രിസഭകളെ അട്ടിമറിക്കൽ -ഇങ്ങനെ നാലുവർഷമായി സംസ്ഥാനങ്ങൾ ഒാരോന്നായി കാൽക്കീഴിൽ കൊണ്ടുവന്ന മോദി-അമിത് ഷാമാർ 21ാമത് സംസ്ഥാനം പിടിച്ചടക്കാനുള്ള സൂത്രപ്പണികളിൽ ഇടറിവീണു.
അത് പ്രതിപക്ഷനിരയിൽ ഉണ്ടാക്കുന്ന ഉണർവിനൊപ്പം ബി.ജെ.പിയുടെ ഇന്നത്തെ നെടുനായകർക്കുണ്ടാക്കുന്ന അസഹനീയത കടുത്തതാണ്. എന്നാൽ, തന്ത്രങ്ങൾക്ക് ഇത്രമേൽ തിരിച്ചടികിട്ടിയ ഒരു സന്ദർഭമില്ല. കർണാടകയിൽ അധികാരത്തിലേറാൻ പോകുന്ന കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറും സഖ്യവും പൊളിക്കാനുള്ള ശ്രമങ്ങൾ അതുകൊണ്ടുതന്നെ ഉണ്ടാവുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും നേരിട്ടിറങ്ങി നടത്തിയ പ്രചാരണത്തിനും റെഡ്ഡി സഹോദരങ്ങളെ കൂട്ടുപിടിച്ചുള്ള മുന്നേറ്റവുമെല്ലാം ചേർന്നപ്പോൾ ബി.ജെ.പി കർണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകതന്നെ ചെയ്തു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്തുകാട്ടൽ പരിശ്രമങ്ങളിൽ കർണാടക ഭരിക്കുക എന്നത് ബി.ജെ.പിക്ക് പ്രധാനമായിരുന്നു.
അടുത്ത പ്രധാനമന്ത്രിയും മോദി തന്നെ എന്ന പ്രതീതി കർണാടക വോെട്ടണ്ണലിെൻറ ആദ്യ മണിക്കൂറുകളിൽ ഉണ്ടായതാണ്. രാഷ്ട്രീയാന്തരീക്ഷം അങ്ങനെ മാറ്റാൻ കൊട്ടുമേളവുമായി ഒരുങ്ങുന്നതിനിടയിലാണ് ബി.ജെ.പിയുടെ സീറ്റെണ്ണം കേവല ഭൂരിപക്ഷമില്ലാതെ 104ൽ മുട്ടിനിന്നത്. മറ്റിടങ്ങളിൽനിന്നു ഭിന്നമായി സ്വാധീനിക്കാൻ ചെറുകക്ഷികളില്ല. എന്നിട്ടും, സർക്കാറുണ്ടാക്കാൻ കോപ്പുകൂട്ടുന്ന മുന്നണിയിൽനിന്ന് അടർത്തിമാറ്റിയും അധികാരം പിടിക്കണമെന്ന് മോദി-അമിത്ഷാമാർ ഉറപ്പിച്ചത് കർണാടകയിലെ അധികാരത്തിന് അവർ നൽകുന്ന പ്രാധാന്യത്തിന് അടിവരയിടുന്നു.
ഗോവയിലും മണിപ്പൂരിലും അരുണാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമൊക്കെ ഗവർണർമാരെ പാവയാക്കിമാറ്റിയാണ് ബി.ജെ.പി അധികാരംപിടിച്ചത്. അേത മാതൃകയിൽ കർണാടക ഗവർണറെയും പാവയാക്കിമാറ്റാൻ പ്രയാസമുണ്ടായില്ല. ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ മുന്നോട്ടുവെച്ച ചട്ടവ്യാഖ്യാനങ്ങൾക്കു കടകവിരുദ്ധമായി, കേവല ഭൂരിപക്ഷമില്ലാത്ത ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ഗവർണർ സർക്കാറുണ്ടാക്കാൻ വിളിച്ചു. നിയമസഭയിലെ കരുനീക്കങ്ങൾക്ക് ഉപകരിക്കാൻ പാകത്തിൽ പ്രോടെം സ്പീക്കറെ തെരഞ്ഞെടുത്തു.
പക്ഷേ, പ്രതിപക്ഷത്തെ അളന്നതിൽ തെറ്റി. അവർ അസാധാരണമായ ചുവടുവെപ്പുകളാണ് നടത്തിയത്. പ്രതിപക്ഷ എം.എൽ.എമാരെ അടർത്താൻ നടത്തിയ അവിഹിതനീക്കങ്ങളും പൊളിഞ്ഞു. അഴിമതിക്കെതിരായ യുദ്ധം നയിച്ച് അധികാരത്തിൽവന്നവരുടെ കുതിരക്കച്ചവടങ്ങളുടെ പുതിയ കഥകളാണ് കർണാടകയിൽനിന്ന് രണ്ടുദിവസമായി വന്നുകൊണ്ടിരുന്നത്.
ഇതത്രയും വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയ മോശം പ്രതിച്ഛായ മാത്രമല്ല വിഷയം. കൂടുതൽ കരുത്തും ഉണർവും കാട്ടുന്ന പ്രതിപക്ഷത്തെ നേരിടേണ്ടിവരും. പാർട്ടിക്കുള്ളിൽ മോദി-അമിത് ഷാമാേരാടുള്ള ഭയഭക്തി കുറയും.
ഗുജറാത്തിലെ മോശം പ്രകടനം, കർണാടക നിയമസഭ തെരഞ്ഞെടുപ്പ്, യു.പി ഉപതെരഞ്ഞെടുപ്പ് ഫലം എന്നിവക്കൊപ്പം പ്രാദേശിക സഖ്യങ്ങളും ബി.ജെ.പിയുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇൗ വർഷാവസാനം രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റും നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് പ്രതിപക്ഷത്തിന് ആത്മധൈര്യം വർധിപ്പിക്കുകയാണ് കർണാടക നാടകാന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.