മുട്ടുമടക്കി ബി.ജെ.പി; കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ഭരണത്തിലേക്ക്
text_fieldsബംഗളൂരു: ഭരണഘടനചട്ടങ്ങളും നിയമസഭ കീഴ്വഴക്കങ്ങളും കാറ്റിൽപറത്തി അധികാരത്തിലേറാമെന്ന ബി.ജെ.പിയുടെ മോഹം കർണാടക നിയമസഭയുടെ നടുത്തളത്തിൽ തകർന്നടിഞ്ഞു. കേന്ദ്രഭരണത്തിെൻറയും സ്വന്തക്കാരനായ ഗവർണറുടെയും തണലിൽ രാഷ്ട്രീയ അട്ടിമറിക്ക് ശ്രമിച്ച ബി.ജെ.പി ജനാധിപത്യ ഇന്ത്യക്കു മുന്നിൽ നാണംകെട്ട് തലകുനിച്ചു.
221 അംഗങ്ങൾ ഹാജരായ നിയമസഭയിൽ 104 അംഗങ്ങളുമായി 111 എന്ന കേവലഭൂരിപക്ഷം തികക്കാനിറങ്ങിയ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വിശ്വാസവോെട്ടടുപ്പിലെ പരാജയം ഏറ്റുവാങ്ങുന്നതിനുമുമ്പ് രാജിവെച്ചൊഴിഞ്ഞു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വികസന വാഗ്ദാനങ്ങളുമായി 13 പേജുള്ള പ്രസംഗം 25 മിനിറ്റിൽ ആറ്റിക്കുറുക്കി അവതരിപ്പിച്ച് യെദിയൂരപ്പ മുഖ്യമന്ത്രിപദത്തിൽനിന്ന് വികാരഭരിതനായി പടിയിറങ്ങി. സഭയിൽ മുഴങ്ങിയ ദേശീയഗാനത്തെ യെദിയൂരപ്പയും മറ്റു ബിജെപി എം.എൽ.എമാരും ബഹുമാനിച്ചില്ലെന്ന വിവാദത്തോടെയാണ് പടിയിറക്കം.
പിന്നാലെ രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഉടൻ 117 അംഗങ്ങളുള്ള കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ സർക്കാർ രൂപവത്കരിക്കാൻ ഗവർണർ ക്ഷണിച്ചു. കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യും. അതുവരെ യെദിയൂരപ്പ ഇടക്കാല മുഖ്യമന്ത്രിയായി തുടരും. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ശനിയാഴ്ച വിശ്വാസവോെട്ടടുപ്പിനായി തിരക്കിട്ട് നിയമസഭ ചേരുേമ്പാൾ രാജ്യത്തിെൻറ മുഴുവൻ ശ്രദ്ധയും കർണാടകയിലായിരുന്നു. രാവിലെത്തന്നെ ഇടക്കാല സ്പീക്കർ സഭയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
രണ്ടായിരത്തിലധികം പൊലീസുകാരുടെ കാവലിലായിരുന്ന വിധാൻസൗധയുടെ രണ്ട് കിലോമീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് തടയിടാൻ ൈഹദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയ തങ്ങളുടെ എം.എൽ.എമാരെ കോൺഗ്രസ്-ജെ.ഡി.എസ് നേതാക്കൾ ബസിൽ രാവിലെത്തന്നെ ബംഗളൂരുവിലെത്തിച്ചു. ഹൈദരാബാദിൽനിന്ന് കർണാടക അതിർത്തിവരെ സ്വകാര്യ സുരക്ഷാജീവനക്കാരുടെയും അതിർത്തി മുതൽ കർണാടക പൊലീസിെൻറ കാവലിലുമായിരുന്നു യാത്ര. 10 മണിയാവുേമ്പാഴേക്കും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.ജെ. ജോർജ്, രാമലിംഗ റെഡ്ഡി തുടങ്ങിയവരും പിന്നീട് മറ്റു എം.എൽ.എമാരും സഭയിലെത്തി.
മാധ്യമപ്രവർത്തകരെ കണ്ട യെദിയൂരപ്പ വൈകീട്ട് അഞ്ചിന് ബി.ജെ.പി ആഹ്ലാദപ്രകടനം നടത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. യെദിയൂരപ്പക്ക് പിന്നാലെ ബി.ജെ.പി എം.എൽ.എമാരും സഭയിലേക്ക്. സ്പീക്കറെത്തി സഭയെ വണങ്ങി നടപടികൾക്ക് തുടക്കമിട്ടു. വിശ്വാസവോെട്ടടുപ്പ് വൈകീട്ട് നാലിന് നടക്കേണ്ടതിനാൽ മുഖ്യമന്ത്രിയായി യെദിയൂരപ്പക്കും നിയമസഭ കക്ഷിനേതാവായി സിദ്ധരാമയ്യക്കും പിന്നാലെ ഒരേസമയം നാലും അഞ്ചും പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കാണാതായ കോൺഗ്രസ് എം.എൽ.എമാരായ ആനന്ദ് സിങ്ങും പ്രതാപ്ഗൗഡ പാട്ടീലും ഒഴികെയുള്ളവരെല്ലാം സഭയിലുണ്ടായിരുന്നു. കാണാതായ രണ്ട് എം.എൽ.എമാരും ബംഗളൂരുവിലെ ഒരു ഹോട്ടലിലുണ്ടെന്ന് ഉച്ചക്ക് 12ഒാടെ വിവരം പുറത്തുവന്നു. എങ്ങനെയും ഇവരെ സഭയിെലത്തിക്കാനായിരുന്നു അടുത്തശ്രമം. സഭ ഉച്ചഭക്ഷണത്തിന് പിരിഞ്ഞതോടെ കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾ ഇവരെ തേടി ഹോട്ടലിലെത്തി. എതിർപാളയത്തിൽനിന്ന് രണ്ടുപേരെ മാത്രം വരുതിയിലാക്കാൻ കഴിഞ്ഞ ബി.ജെ.പിയുടെ കേവലഭൂരിപക്ഷം എന്ന സ്വപ്നം അകന്നുതുടങ്ങിയിരുന്നു.
വിശ്വാസവോെട്ടടുപ്പ് നേരിടാതെ രാജിവെച്ച് തലയൂരാമെന്ന് ബി.ജെ.പി നേതാക്കൾക്കിടയിൽ ധാരണയായി. ആനന്ദ്സിങ്ങിെൻറയും പ്രതാപ്ഗൗഡയുടെയും ഹോട്ടൽമുറിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളെത്തിയതോടെ കളിമാറി. ഇരുവരും കനത്ത പൊലീസ് കാവലിൽ പുറത്തിറങ്ങി സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള യെദിയൂരപ്പയുടെ പ്രസംഗത്തിനൊടുവിൽ രാജി പ്രഖ്യാപിച്ചതോടെ മേയ് 15ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതൽ അരങ്ങേറിയ ‘കർനാടകീയ’ത്തിന് ആൻറി ക്ലൈമാക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.