കർണാടക: അയോഗ്യരാക്കിയ 14 വിമതർകൂടി സുപ്രീംകോടതിയിൽ
text_fieldsബംഗളൂരു: കർണാടകയിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയ 14 എം.എൽ.എമാർ കൂടി സുപ്രീംകോടതിയെ സമീപിച്ചു. നിയമസഭാംഗത്വം രാജിവെച്ച 11 കോൺഗ്രസ് എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരുമാണ് മുൻ സ്പീക്കർ കെ.ആർ. രമേശ് കുമാറിെൻറ നടപടി ചോദ്യം ചെയ്ത് വ്യാഴാഴ്ച ഹരജി സമർപ്പിച്ചത്.
കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിെൻറ വീഴ്ചയിലേക്ക് നയിച്ച കൂട്ടരാജിയുമായി ബന്ധപ്പെട്ട് 17 വിമതർക്കെതിരെയാണ് സ്പീക്കർ അയോഗ്യത നടപടി സ്വീകരിച്ചത്. ഹരജിക്കാർക്കെതിരെ രാജിക്കാര്യത്തിലും അയോഗ്യതയിലും സ്പീക്കർ സ്വീകരിച്ച നടപടിയുടെ റെക്കോഡുകൾ പരിശോധിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. എം.എൽ.എമാരുടെ രാജി തള്ളിയും അേയാഗ്യത നടപടി സ്വീകരിച്ചും സ്പീക്കർ നൽകിയ ഉത്തരവ് ഒഴിവാക്കാൻ സുപ്രീംകോടതി നിർദേശമോ ഉത്തരവോ നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജെ.ഡി.എസ് എം.എൽ.എമാരായ എ.എച്ച്. വിശ്വനാഥ്, കെ. ഗോപാലയ്യ, നാരായണ ഗൗഡ എന്നിവർ സംയുക്തമായാണ് ഹരജി നൽകിയത്. കോൺഗ്രസ് എം.എൽ.എമാരായ പ്രതാപ് ഗൗഡ പാട്ടീൽ, ബി.സി. പാട്ടീൽ, ശിവറാം ഹെബ്ബാർ, എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, ആനന്ദ് സിങ്, റോഷൻ ബെയ്ഗ്, മുനി രത്ന, കെ. സുധാകർ, എം.ടി.ബി. നാഗരാജ്, ശ്രീമന്ത്പാട്ടീൽ എന്നിവരും ഹരജി സമർപ്പിച്ചു. സ്പീക്കറുടെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി, കെ.പി.ജെ.പി അംഗം ആർ. ശങ്കർ എന്നിവർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.
വിശ്വാസവോെട്ടടുപ്പിൽനിന്ന് വിട്ടുനിന്ന വിമത എം.എൽ.എമാരെ കോൺഗ്രസും ജെ.ഡി.എസും പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. എം.എൽ.എമാരെ രണ്ടു ഘട്ടങ്ങളിലായി അയോഗ്യരാക്കിയശേഷം തിങ്കളാഴ്ച സ്പീക്കർ കെ.ആർ. രമേശ്കുമാർ പദവി രാജിവെച്ചൊഴിഞ്ഞിരുന്നു. ബി.െജ.പിയുടെ വിശ്വേശ്വർ ഹെഗ്ഡെ കാഗേരിയാണ് പുതിയ സ്പീക്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.