കർണാടകയിൽ കോവിഡ് പിടിവിടുന്നു; ശനിയാഴ്ച മാത്രം 32,793 പേർക്കാണ് സ്ഥിരീകരിച്ചത്
text_fieldsബംഗളൂരു: കർണാടകയിൽ കോവിഡ് മൂന്നാം തരംഗം തീവ്രവ്യാപന ഘട്ടത്തിലേക്കെന്ന സൂചന നൽകി പ്രതിദിന കേസുകൾ മുപ്പതിനായിരം കടന്നു. ശനിയാഴ്ച മാത്രം 32,793പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏഴുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 1,69,850 പേരാണ് കോവിഡ് പോസിറ്റിവായി ഐസൊലേഷനിലുള്ളത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 15 ശതമാനമായി ഉയർന്നു.
ബംഗളൂരു അർബനിൽ മാത്രം ശനിയാഴ്ച 22,284 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,18,479 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. മൂന്നാം തരംഗത്തിന്റെ പ്രഭവ കേന്ദ്രമായ ബംഗളൂരുവിന് പുറമെ മറ്റു ജില്ലകളിലും രോഗവ്യാപനം രൂക്ഷമായി. മൈസൂരുവിലും ഹാസനിലും തുമകുരുവിലും ദക്ഷിണ കന്നടയിലും ഉൾപ്പെടെ പ്രതിദിന കേസുകൾ കുത്തനെ വർധിച്ചു. ബെളഗാവി (393), ബംഗളൂരു റൂറൽ (503), ചിക്കബെല്ലാപുർ (311), ധാർവാഡ് (648), ഹാസൻ (968), കലബുറഗി (384), കോലാർ (541), മാണ്ഡ്യ (718), മൈസൂരു (729), ശിവമൊഗ്ഗ (305), തുമകുരു (1326), ഉഡുപ്പി (607), ദക്ഷിണ കന്നട (792) എന്നിങ്ങനെയാണ് ശനിയാഴ്ചത്തെ കേസുകളുടെ എണ്ണം.
മൂന്നാം തരംഗം ആരംഭിച്ചശേഷം ആദ്യമായാണ് കർണാടകയിലെ കോവിഡ് പ്രതിദിന കേസുകൾ 30,000കടക്കുന്നത്. മറ്റു ജില്ലകളിലും രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെയുള്ള വാരാന്ത്യ കർഫ്യൂവിനെ തുടർന്ന് കേരള -കർണാടക അതിർത്തിയിൽ ശനിയാഴ്ച വാഹന പരിശോധന കർശനമാക്കി. വാരാന്ത്യ കർഫ്യൂവിന്റെ പേരിൽ അതിർത്തികളിൽ വാഹനങ്ങൾ കടത്തിവിടാത്ത സംഭവങ്ങളും ഉണ്ടായി.
ശനിയാഴ്ച സംസ്ഥാന വ്യാപകമായി കർഫ്യൂ നിയന്ത്രണം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരിൽനിന്ന് പൊലീസ് കേസെടുത്ത് പിഴയീടാക്കി.
ഇതിനിടെ, ആശുപത്രികളിൽ എത്തുന്നവരെ നിയന്ത്രിക്കുന്നതിനായി പ്രത്യേക മാർഗനിർദേശം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. അനിൽകുമാർ പുറത്തിറക്കി. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ മാത്രം ആശുപത്രികളിലും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിലും മറ്റു ആരോഗ്യകേന്ദ്രങ്ങളിലും എത്തിയാൽ മതിയെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.