കർണാടക: കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രഖ്യാപനം ഇന്ന്
text_fieldsബംഗളൂരു: കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. വൻ സാമ്പത്തികബാധ്യത വരുന്ന ഈ പദ്ധതികൾ അധികം പരിക്കില്ലാതെ നടപ്പാക്കുന്നതുസംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ, അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഇതിനാൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച പ്രായോഗിക മാതൃക തയാറാക്കാൻ ഉദ്യോഗസ്ഥർക്കും വകുപ്പ് തലവന്മാർക്കും സമയം നൽകുകയാണ് ഇതിലൂടെ ചെയ്തത്. വാഗ്ദാനങ്ങൾ നടപ്പാക്കുമ്പോൾ വരുന്ന സാമ്പത്തിക വെല്ലുവിളികൾ പരമാവധി കുറക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക ചെലവ് സംബന്ധിച്ചും മറ്റുമുള്ള വിശദ വിവരങ്ങൾ വകുപ്പ് തലവൻമാർ നൽകിയിട്ടുണ്ടെന്നും വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിമാരിൽനിന്ന് കിട്ടിയ നിർദേശങ്ങളും കൂടി ചേർത്ത് നടപടികളിൽ പുനഃക്രമീകരണം വരുത്താൻ നിർദേശം നൽകിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പറഞ്ഞു. വാഗ്ദാനങ്ങൾ നടപ്പാക്കുമ്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സ്വീകാര്യമായ നിർദേശങ്ങൾ സമർപ്പിക്കാനായുള്ള പ്രയത്നത്തിലാണ് ഉദ്യോഗസ്ഥരെന്നും വാഗ്ദാനങ്ങൾ നടപ്പാക്കാൻ ചുരുങ്ങിയത് 50,000 കോടി രൂപ ആവശ്യമാണെന്നും ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
പദ്ധതി നടപ്പാക്കുന്നതിന്റെ രീതി അനുസരിച്ച് ചിലപ്പോൾ ലക്ഷം കോടിയായി ചെലവ് ഉയരാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 13 ബജറ്റുകൾ അവതരിപ്പിച്ച റെക്കോഡുള്ള സിദ്ധരാമയ്യക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത സംബന്ധിച്ച് ദീർഘവീക്ഷണമുണ്ട്. ഇതിനാൽ സംസ്ഥാനത്തെ കൂടുതൽ കടത്തിലേക്ക് നീക്കാതിരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയായി മാറിയിട്ടുണ്ട്.
മുൻമുഖ്യമന്ത്രി ബസവരാജ്ബൊമ്മൈ അവതരിപ്പിച്ച സംസ്ഥാനത്തിന്റെ അവസാന ബജറ്റിൽ കർണാടകയുടെ മൊത്തം വരുമാനത്തിന്റെ 24.20 ശതമാനമാണ് കടബാധ്യത. ധനക്കമ്മി 2.6 ശതമാനമാണ്. എല്ലാ വീടുകളിലും മാസം 200 യൂനിറ്റ് സൗജന്യ വൈദ്യുതി, കുടുംബനാഥകളായ സ്ത്രീകൾക്ക് മാസം 2000 രൂപ, ബി.പി.എൽ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും മാസം 10 കിലോ അരി, ബിരുദം നേടിയവർക്ക് രണ്ടുവർഷത്തേക്ക് 3000 രൂപ, ഡിപ്ലോമക്കാർക്ക് മാസം 1500 രൂപ, വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര എന്നിവയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
ഇവ നടപ്പാക്കുമെന്ന് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), നോർത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്ല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നീ നാല് സ്ഥാപനങ്ങളുടെയും ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്രക്കുള്ള അവസരമാണ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.