കർണാടകയിൽ കോൺഗ്രസ് നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു, പ്രതി പിടിയിൽ
text_fieldsബെംഗളൂരു: കർണാടകയിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ പട്ടാപ്പകൽ നഗരമധ്യത്തിൽ വെടിവെച്ചു കൊന്നു. പ്രതിയെ സാഹസികമായി പിടികൂടി. മുദരങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും കരാറുകാരനുമായ ഡേവിഡ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. ഉഡുപ്പിയിലെ പഡുബിദ്രിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു.
സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ബൈണ്ഡൂരിൽ വെച്ച് പിടികൂടുകയായിരുന്നു. ഉത്തർ പ്രദേശ് സ്വദേശി രാജു ആണ് പിടിയിലായത്. പൊലീസ് വെടിവെപ്പിൽ ഇയാളുടെ കാലിന് പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന ഈ കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡേവിഡിന്റെ അരികിലേക്ക് പിന്നിൽ നിന്ന് ഒരാൾ നടന്നുപോകുന്നത് വീഡിയോയിൽ കാണാം.
തുടർന്ന് ആ വ്യക്തി തോക്ക് പുറത്തെടുക്കുകയും കോൺഗ്രസ് നേതാവിന് നേരെ നിരവധി തവണ വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം ആയുധമേന്തിയ അക്രമി കൂട്ടാളിയുടെ മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡേവിഡിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണം ഉടനടി വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആക്രമികളെ തിരിച്ചറിഞ്ഞ് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
പ്രദേശത്ത് ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു ഡേവിഡ് ഡിസൂസ. അതിനാൽ ഈ വെടിവെപ്പ് സംഭവം പ്രാദേശിക രാഷ്ട്രീയ, വ്യാപാരി വൃത്തങ്ങളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇദ്ദേഹത്തിന് ബാറും സ്വകാര്യ ബസ്സുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതി പണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ കൂട്ടാളിക്കായുള്ള അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

