ബെംഗളൂരു: കർണാടകയിൽ ഗോവധ നിരോധനം നടത്തി യഥാർഥ ഹിന്ദു മതവിശ്വാസിയാണെന്ന് തെളിയിക്കാൻ പറഞ്ഞ യോഗി ആദിത്യ നാഥിന് മറുപടിയുമായി മുഖ്യമന്ത്രി സിദ്ധാരമയ്യ. ‘താൻ പശുവിനെ വളർത്തിയിട്ടുണ്ട്, അതിനെ പരിപാലിക്കുകയും പുല്ല് തീറ്റിക്കുകയും അതിെൻറ ചാണകം വൃത്തിയാക്കുക വരെ ചെയ്തിട്ടുണ്ടെന്നും’ സിദ്ധാരാമയ്യ പറഞ്ഞു. ‘ഇതെല്ലാം യോഗി ആദിത്യനാഥ് ചെയ്തിട്ടുണ്ടോ’യെന്നും സിദ്ധാരാമയ്യ ചോദിക്കുന്നു.
‘ഒാരോരുത്തരുടെയും ഭക്ഷണ രീതിയെ മുൻ നിർത്തി ബി.ജെ.പി ജനങ്ങളെ വിഭജിക്കുകയാണ് ധാരാളം ഹിന്ദുക്കൾ ബീഫ് കഴിക്കാറുണ്ട്. ബീഫ് ഉപയോഗിക്കാൻ പാടില്ലെന്ന് പറയാൻ അവരാരാണ്. താൽപര്യമില്ലാത്തത് കാരണമാണ് താൻ ബീഫ് കഴിക്കാത്തതെന്നും’ 'യോഗിയുടെ പ്രസ്താവനയോട് സിദ്ധാരാമയ്യ പ്രതികരിച്ചു.
ബെംഗളൂരുവിൽ നടന്ന ബി.ജെ.പി റാലിക്കിടെയായിരുന്നു സിദ്ധാരാമയ്യക്കെതിരായ യോഗിയുടെ പ്രസ്താവന. ഹിന്ദുക്കൾക്ക് വിശുദ്ധയായ മൃഗമാണ് പശു. ‘ബി.ജെ.പി കർണാടകയിൽ ഭരണത്തിലിരുന്ന സമയത്ത് ഗോവധം നിരോധിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയപ്പോൾ നിരോധനം നീക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിദ്ധാരാമയ്യ താനൊരു ഹിന്ദുവാണെന്ന് പറഞ്ഞു നടന്നിരുന്നു. അയാൾ ഹിന്ദുവാണെങ്കിൽ ഗോവധം നിരോധിക്കെട്ട’ എന്നും യോഗി വെല്ലുവിളിച്ചു.
അതേസമയം മറ്റ് മന്ത്രിമാരും സിദ്ധാരാമയ്യക്ക് അനുഭാവം പ്രകടിപ്പിച്ച് രംഗത്ത് വന്നു. എന്തിനാണ് ഗോവധം മാത്രം നിരോധിക്കുന്നതെന്നും രാജ്യത്താകമാനം എല്ലാ ജീവികളെയും വധിക്കുന്നത് നിരോധിച്ചാൽ ഗോക്കളെ മാത്രം വധിക്കുന്നത് നിരോധിച്ച് കർണാടക സർക്കാറിന് നിയമം പാസ്സാക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പരഹസിച്ചു.