Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് ആദ്യം:...

രാജ്യത്ത് ആദ്യം: വിദ്വേഷ പ്രസംഗത്തിന് ഏഴ് വർഷം വരെ തടവും ലക്ഷം രൂപ പിഴയും; നിയമം പാസാക്കി കർണാടക

text_fields
bookmark_border
രാജ്യത്ത് ആദ്യം: വിദ്വേഷ പ്രസംഗത്തിന് ഏഴ് വർഷം വരെ തടവും ലക്ഷം രൂപ പിഴയും; നിയമം പാസാക്കി കർണാടക
cancel
camera_alt

കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര

ബെലഗാവി: കർണാടക നിയമസഭ വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ബിൽ പാസാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ബില്‍ പാസാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴ് വർഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കും. ബി.ജെ.പി എം.എൽ.എമാരുടെ ബഹളത്തിനിടെയാണ് ബിൽ പാസാക്കിയത്. സുപ്രീംകോടതിയുടെ നേരത്തെയുള്ള നിർദേശ പ്രകാരമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.

ഡിസംബർ നാലിന് മന്ത്രിസഭ അംഗീകരിച്ച ബിൽ ഡിസംബർ 10ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര സഭയിൽ അവതരിപ്പിച്ചു. ഈ നിയമപ്രകാരം ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ഏതെങ്കിലും വ്യക്തിക്കെതിരെയോ ഒരു സമുദായത്തിനെതിരെയോ ഒരു വര്‍ഗത്തിനെതിരെയോ ഒരു കൂട്ടം ആളുകള്‍ക്കെതിരെയോ വെറുപ്പ്, വൈരാഗ്യം, വിദ്വേഷം, ശത്രുത എന്നിവ സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ വാക്കുകളിലൂടെയോ (സംസാരവും എഴുത്തും) അടയാളങ്ങളിലൂടെയോ ദൃശ്യ പ്രതിനിധാനങ്ങളിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിദ്വേഷ പ്രസംഗമാണ്.

നിയമം ലംഘിക്കുന്നവർക്ക് ഒരുവർഷം മുതൽ ഏഴുവർഷം വരെ തടവും 50,000 രൂപ പിഴയും ശിക്ഷയായി നൽകും. ആവർത്തിച്ചാൽ കുറഞ്ഞത് രണ്ട് വർഷം (പരമാവധി ഏഴ് വർഷം വരെ) തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കും. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ലക്ഷ്യമിട്ടാണ് നിയമം നടപ്പാക്കുന്നതെന്ന് ബി.ജെ.പി ആക്ഷേപിച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ നിലവിൽ നിയമമിരിക്കെ, പ്രതിപക്ഷത്തിന്‍റെ വായ മൂടിക്കെട്ടി ഭരണഘടന ഉറപ്പുനൽകുന്ന സംസാര സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് ശ്രമമെന്നും ആരോപിച്ച പ്രതിപക്ഷ നേതാവ് ആർ. അശോക് ബിൽ കീറിയെറിഞ്ഞു.

ബിൽ അവതരിപ്പിക്കവേ, വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ കർശനമായി നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മേയ് അഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ആഭ്യന്തരമന്ത്രി പരമേശ്വര പരാമർശിച്ചു. വിദ്വേഷ പ്രസംഗങ്ങൾ കൊലപാതകങ്ങൾക്കും സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ടെന്നും ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതം, വംശം, ജാതി, ലിംഗഭേദം, ഭാഷ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനവും മുൻവിധിയും തടയുന്നതിലൂടെ ഭരണഘടനാപരമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുക എന്നതാണ് നിയമനിർമ്മാണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേക നിയമത്തിന്റെ ആവശ്യകതയെ ന്യായീകരിച്ചുകൊണ്ട്, പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന വ്യക്തികൾക്ക് അനിശ്ചിതമായി പ്രതിരോധ വിലക്കുകൾ ഏർപ്പെടുത്തുന്നത് നിയമ നിർവ്വഹണ ഏജൻസികൾക്ക് പ്രായോഗികമല്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. “ഒരാളുടെ പ്രസംഗം അസ്വസ്ഥത സൃഷ്ടിക്കുമെന്ന് ഞങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചാൽ, നമ്മൾ അദ്ദേഹത്തെ പ്രസംഗിക്കുന്നതിൽനിന്ന് വിലക്കും. എന്നാൽ എത്രകാലം നമുക്ക് അത് ചെയ്യാൻ കഴിയും? അതിനാൽ, ഒരു നിയമം ആവശ്യമാണ്” -അദ്ദേഹം പറഞ്ഞു. അത്തരം പ്രസംഗങ്ങൾക്ക് ശേഷം പലപ്പോഴും സാമുദായികമായ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമ പ്ലാറ്റ്‌ഫോമുകളിൽനിന്ന് വിദ്വേഷ പ്രസംഗ ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടാൻ ബിൽ സർക്കാരിന് അധികാരം നൽകുന്നു. വാക്കാലുള്ളതോ, അച്ചടിച്ചതോ, പൊതുവായതോ അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയോ പൊതുജനങ്ങളുടെ മുന്നിൽ നടത്തുന്ന ആശയവിനിമയവും ബിൽ ഉൾക്കൊള്ളുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaHate SpeechG parameswara
News Summary - Karnataka Assembly passes hate speech bill
Next Story