സർക്കാറുണ്ടാക്കാൻ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം; ഗവർണറുടെ തീരുമാനം നിർണായകം
text_fieldsബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പൂർണമാവാനിരിക്കെ സംസ്ഥാനത്ത് ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. നൂറിലേറെ സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ കോൺഗ്രസ് രണ്ടാമതെത്തി. എന്നാൽ, എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് പോലെ സർക്കാർ രൂപീകരണത്തിന് പിന്നിലെ നിർണായക തീരുമാനം
ജെ.ഡി.എസിന്‍റെ കോർട്ടിലായി. ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് പുറമെ നിന്ന് പിന്തുണ നൽകും. ഇക്കാര്യം ജെ.ഡി.എസിനും പൂർണ്ണസമ്മതമാണ്.
മുതിർന്ന ജെ.ഡി.എസ് നേതാക്കളായ എച്ച്.ഡി. ദേവഗൗഡയുമായും കുമാരസ്വാമിയുമായും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ചർച്ച നടത്തി. വൈകീട്ട് ഇരുവരും ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
രാവിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ കോൺഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാൽ, മണിക്കൂറുകൾക്കം ചിത്രം മാറി മറിഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി കുതിച്ചുകയറി. കേവല ഭൂരിപക്ഷത്തിന് വേണ്ട 112 സീറ്റും കടന്നതോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പലരും ഉറപ്പിച്ചു. എന്നാൽ, ഫിനിഷിങ്ങിലെത്തുമ്പോൾ കേവല ഭൂരിപക്ഷത്തിലെത്താൻ ആർക്കുമായില്ല. ഇടക്ക് ജെ.ഡി.എസിനെ തള്ളി പറഞ്ഞതോടെ ബി.ജെ.പി നേതൃത്വവും വെട്ടിലായി. ഒറ്റക്ക് ഭരിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞത്. എന്നാൽ അതിന് മുമ്പ് തന്നെ കോൺഗ്രസ് ജെ.ഡി.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2013നേക്കാൾ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. ബി.ജെ.പി മൈസൂര്‍ ഒഴികെ എല്ലാ മേഖകളിലും ആധിപത്യം നേടി. ഇതില്‍ മധ്യ കര്‍ണാടകത്തിലും ബംഗളൂരുവിലും ബോംബെ കര്‍ണാടകത്തിലും ബി.ജെ.പി വലിയ വിജയം നേടി. മൈസൂര്‍ മേഖലയിലെ ബി.ജെ.പിയുടെ തിരിച്ചടി ജെ.ഡി.എസിന് നേട്ടമായി.
രണ്ട് സീറ്റുകളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ നിന്ന് തോൽവിയേറ്റു വാങ്ങി. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്തുകളും കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെ തുണച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എന്നാൽ, കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങും. ഗുജറാത്തില്‍ കരുത്ത് കാട്ടിയ രാഹുല്‍ ഗാന്ധിക്ക് കാര്‍ണാടകയിലെ തോല്‍വി വലിയ തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.