സോനം വാങ്ചുകിനെ മോചിപ്പിക്കാതെ കേന്ദ്രവുമായി ചർച്ചയില്ലെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്; ‘വാങ്ചുക്കിനെതിരായ ആരോപണം ആരും വിശ്വസിക്കില്ല’
text_fieldsസോനം വാങ്ചുക്
ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമവായ ചർച്ചക്കുള്ള ശ്രമങ്ങൾ പുരോഗമിക്കവെ നിലപാട് കടുപ്പിച്ച് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ). അറസ്റ്റിലായ ലഡാക്ക് സമര നേതാവും പ്രമുഖ വിദ്യാഭ്യാസ-പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ കേന്ദ്ര സർക്കാരുമായി ഒരുതരത്തിലുള്ള ചർച്ചയില്ലെന്ന് കെ.ഡി.എ കോ ചെയർമാൻ അസർ കർബലായി വ്യക്തമാക്കി.
സോനം വാങ്ചുകിനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി ജയിലിൽ അടച്ചതിൽ കടുത്ത പ്രതിഷേധമുണ്ട്. ആരും വിശ്വസിക്കാത്ത ആരോപണങ്ങളാണിത്. കേന്ദ്ര സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറാകണമെന്നും കർബലായി ചൂണ്ടിക്കാട്ടി.
ലഡാക്കിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികനടക്കം നാലു പേരാണ് കൊല്ലപ്പെട്ടത്. ലഡാക്ക് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അസർ കർബലായി ആവശ്യപ്പെട്ടു.
സെപ്റ്റംബർ 26ന് ലഡാക്കിലെ വീട്ടിൽ നിന്ന് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് സോനം വാങ്ചുക് കഴിഞ്ഞ ആറു ദിവസമായി രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരും പ്രക്ഷോഭകരും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു.
ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹാര സമരം നയിച്ചത്. ലേ അപ്പക്സ് ബോഡി (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ കൂട്ടായ്മകൾ സംയുക്തമായി സംസ്ഥാന പദവിക്കായി കഴിഞ്ഞ അഞ്ചു വർഷമായി നടത്തുന്ന സമരമാണ് അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലു പേരുടെ മരണത്തിലും കലാശിച്ചത്.
എന്നാൽ, നാലുപേരുടെ മരണത്തിനും 80 പേരുടെ പരിക്കിനും ഇടയാക്കിയ സംഘർഷത്തിന് പിന്നാലെ വാങ്ചുക് നിരാഹാരസമരം അവസാനിപ്പിച്ചിരുന്നു. നിരാഹാരസമരം നയിച്ചതിന് പ്രതികാര നടപടിയെന്നോണം വാങ്ചുകിനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങുകയും വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുകയും ചെയ്തു.
ലഡാക്കിന് നൽകിയ വാഗ്ദാനം പാലിക്കാത്ത ആഭ്യന്തര മന്ത്രാലയത്തെയാണ് സംഘർഷത്തിൽ വാങ്ചുക് കുറ്റപ്പെടുത്തുന്നത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായും ലഡാക്കിലെ ജനപ്രതിനിധികളുമായുമുള്ള സംഭാഷണങ്ങളിൽ അസന്തുഷ്ടരായ ചില സംഘങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് ആഭ്യന്തര മന്ത്രലായം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

