രണ്ട് ചെക്കുകളിൽ 12 ലക്ഷം കൈക്കൂലി വാങ്ങി; ഒഡിഷയിൽ തഹസിൽദാർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ തഹസിൽദാർ ചാൾസ് നായ്ക്
ഭുവനേശ്വർ: ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിൽ 12 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയ തഹസിൽദാർ അറസ്റ്റിൽ. ചാൾസ് നായ്ക് എന്ന ഉദ്യോഗസ്ഥനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രണ്ട് ചെക്കുകളിലായാണ് ഇയാൾ 12 ലക്ഷം കൈക്കൂലി വാങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ചെക്ക് വഴി കൈക്കൂലി വാങ്ങുന്ന സംഭവം പിടിക്കപ്പെടുന്നതെന്ന് വിജിലൻസ് പറഞ്ഞു.
ദേശീയപാതക്കായി സ്ഥലം വിട്ടുനൽകിയയാൾക്ക് നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിനായാണ് കൈക്കൂലി വാങ്ങിയത്. 51.75 ലക്ഷം രൂപയായിരുന്നു പരാതിക്കാരന് നഷ്ടപരിഹാരം ലഭിക്കേണ്ടത്. ഇത് അനുവദിക്കണമെങ്കിൽ 12 ലക്ഷം രൂപ കൈക്കൂലിയായി ചെക്ക് എഴുതി നൽകണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടു.
10 ലക്ഷത്തിന്‍റെയും രണ്ട് ലക്ഷത്തിന്‍റെയും ചെക്കുകളാണ് തഹസിൽദാർ പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. ഇതിന് പിന്നാലെ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. തഹസിൽദാരുടെ വീട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വിജിലൻസ് പരിശോധന നടത്തി.
കഴിഞ്ഞ വർഷം മേയിൽ 10 ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് ഓഫിസർ തന്നെ ഒഡിഷയിൽ അറസ്റ്റിലായിരുന്നു. വിജിലൻസ് ഡിവിഷൻ ഇൻസ്പെക്ടർ മാനസി ജീനയാണ് ഒരു ഉന്നതോദ്യോഗസ്ഥനെ വ്യാജ കൈക്കൂലിക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം കൈക്കൂലി വാങ്ങിയത്.