ഗംഗയിലേക്ക് മലിന ജലം ഒഴുക്കിവിടുന്നെന്ന് പരാതി; അന്വേഷണം
text_fieldsകാൺപൂർ: ഗംഗാ നദിയിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായുള്ള പരാതികളെ തുടർന്ന് അന്വേഷണം. ഉത്തർ പ്രദേശിലെ കാൺപൂരിൽ മുതിർന്ന ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. തുടർന്ന്, ഗംഗ പൊല്യൂഷൻ ജനറൽ മാനേജറോട് വരും ദിവസങ്ങളിലും വലിയ രീതിയിൽ പരിശേധന നടത്താൻ നിർദേശം നൽകുകയും ചെയ്തു.
ആദ്യം ടാഫ്കോ പമ്പിങ് സ്റ്റേഷനാണ് സംഘം സന്ദർശിച്ചത്. അധികൃതരുടെ അനാസ്ഥ കാരണം മെയിന്റനൻസ് രജിസ്റ്ററിൽ ഒപ്പിടുന്നില്ലെന്നും പ്രത്യേക പരിശോധനാ റിപ്പോർട്ടൊന്നും നൽകിയിട്ടില്ലെന്നും കണ്ടെത്തി. ഇതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കാണിക്കൽ നോട്ടീസ് നൽകി. പമ്പിങ് സ്റ്റേഷൻ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പ്രൊജക്ട് മാനേജർ ഗംഗാ മലിനീകരണ നിയന്ത്രണ യൂനിറ്റ്-1, ജൽ നിഗം ഇലക്ട്രിക് ആൻഡ് മെക്കാനിക്കൽ വിങ് ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദ്ദേശം നൽകി.
ഓടയുടെ അടിയിൽ അടിഞ്ഞുകൂടിയ ചെളി പതിവായി വൃത്തിയാക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശുചീകരണം ഉറപ്പാക്കുന്നതിന് വേണ്ടി കമ്മീഷണർ പ്രൊജക്ട് മാനേജർക്ക് നിർദേശം നൽകിയത്.
24 മണിക്കൂറിനകം ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഗംഗാ മലിനീകരണ നിയന്ത്രണ യൂനിറ്റിലെയും കാൺപൂർ റിവർ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെയും (കെ.ആർ.എം.പി.എൽ) ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സംഘം അറിയിച്ചു.