കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും
text_fieldsന്യൂഡൽഹി: സി.പി.ഐ നേതാവ് കനയ്യ കുമാറും രാഷട്രീയ അധികാർ മഞ്ച് എം.എൽ.എ ജിഗ്നേഷ് മേവാനിയും സെപ്തംബർ 28 (ചൊവ്വാഴ്ച)ന് കോൺഗ്രസിൽ ചേരും. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നേരത്തെ ഇരുവരും ഒക്ടോബർ രണ്ടിന് കോൺഗ്രസിൽ ചേരുമെന്നായിരുന്നു വാർത്തകൾ.
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇതേക്കുറിച്ച് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാൻ തയാറാകാതിരുന്ന കനയ്യ കുമാർ കൂടിക്കാഴ്ച നിഷേധിച്ചില്ല. മേവാനിയെ കോൺഗ്രസ് ഗുജറാത്ത് വർക്കിങ് പ്രസിഡന്‍റാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്. കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.
ദലിത് രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ജിഗ്നേഷ് നേതൃത്വവുമായി ആദ്യവട്ട ചർച്ചകൾ നടത്തിയെന്നാണ് വിവരം. ഗുജറാത്തിൽ ജിഗ്നേഷ് മത്സരിച്ചുജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
2019 തെരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സി.പി.ഐയുടെ കോട്ടയായിരുന്ന ബിഹാറിലെ ബേഗുസരായിയിൽ കനയ്യകുമാർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥിയായ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.
സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് കൂടിയായ കനയ്യ കുമാർ കോണ്‍ഗ്രസിൽ ചേരുന്നെന്ന പ്രചാരണം അസംബന്ധമെന്നാണ് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞത്. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ ഡി. രാജ കനയ്യകുമാറിനെ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.