ആർത്തവം വൈകല്യമായി കണക്കാക്കരുതെന്ന സ്മൃതി ഇറാനിയുടെ പരാമർശത്തിനെതിരെ കെ. കവിത
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആർത്തവം ഒരു വൈകല്യമല്ല എന്ന പരാമർശത്തിനോട് പ്രതികരിച്ച് ബി.ആർ.എസ് നേതാവ് കെ. കവിത. ഇത്തരം അജ്ഞ ഭയപ്പെടുത്തുന്നു എന്ന് കവിത പറഞ്ഞു. ആർത്തവ ദിവസങ്ങളിൽ ശമ്പളത്തോടെയുള്ള അവധി നിഷേധിക്കുന്നത് സ്ത്രീകളുടെ യഥാർത്ഥ വേദനയെ അവഗണിക്കുന്നതാണെന്നും കവിത കുറ്റപ്പെടുത്തി.
രാജ്യസഭയിൽ ആർത്തവ സമരങ്ങളെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി തള്ളിക്കളഞ്ഞതിൽ വേദനയുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ, അത്തരം അജ്ഞത കാണുന്നത് ഭയങ്കരമാണ്. ആർത്തവം ഒരു തിരഞ്ഞെടുപ്പല്ല, അതൊരു ജൈവിക യാഥാർത്ഥ്യമാണ്. ശമ്പളത്തോടുകൂടിയ അവധി നിഷേധിക്കുന്നത് എണ്ണമറ്റ സ്ത്രീകൾ അനുഭവിക്കുന്ന യഥാർത്ഥ വേദനയെ അവഗണിക്കുന്നതാണ് -കവിത പറഞ്ഞു.
ഒരു സ്ത്രീ എന്ന നിലയിൽ, സ്ത്രീകൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ വെല്ലുവിളികളോടും നമ്മുടെ പോരാട്ടങ്ങളോടും സഹാനുഭൂതിയില്ലായ്മ കാണുന്നത് അസ്വസ്ഥത ഉളവാക്കുന്നുവെന്നും കവിത പറഞ്ഞു.
ഇന്നലെയാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന വന്നത്. ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ ആവശ്യമുള്ള ഒരു വൈകല്യമായി കണക്കാക്കരുതെന്നുമാണ് അവർ പറഞ്ഞത്. ആർത്തവ അവധിക്ക് നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി. ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും വൈകല്യമല്ല, സ്ത്രീകളുടെ ജീവിതയാത്രയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.