ഇംപീച്ച്മെന്റ് നടപടിക്കെതിരെ ജസ്റ്റിസ് യശ്വന്ത് വർമ സുപ്രീംകോടതിയിൽ
text_fieldsജസ്റ്റിസ് യശ്വന്ത് വർമ
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്നും നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ പാർലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടി ചോദ്യം ചെയ്ത് അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ സുപ്രീംകോടതിയിൽ. ഇംപീച്ച്മെന്റ് നടപടിയുടെ ഭാഗമായി അന്വേഷണത്തിന് ലോക്സഭ സ്പീക്കർ മൂന്നംഗ സമിതി രൂപവത്കരിച്ച രീതിയെ ചോദ്യം ചെയ്താണ് യശ്വന്ത് വർമ സുപ്രീംകോടതിയെ സമീപിച്ചത്.
ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള നോട്ടീസ് എം.പിമാർ രാജ്യസഭയിലും ലോക്സഭയിലും നൽകിയെങ്കിലും രാജ്യസഭാ ചെയർമാൻ പ്രമേയം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നത് കാത്തുനിൽക്കാതെ ലോക്സഭാ സ്പീക്കർ ഓം ബിർള ഏകപക്ഷീയമായി കമ്മിറ്റി രൂപവത്കരിച്ചുവെന്നും ജഡ്ജസ് എൻക്വയറി നിയമത്തിലെ സെക്ഷൻ 3(2) ന്റെ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഈ നടപടിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
നടപടിക്രമത്തിൽ ഇത്തരം വീഴ്ച സംഭവിച്ചെങ്കിലും ഇത്രയധികം എം.പിമാരും നിയമവിദഗ്ധരും ഉണ്ടായിട്ടും ആരും അത് ചൂണ്ടിക്കാട്ടിയില്ലേ എന്ന് ഹരജി പരിഗണിക്കുന്നതിനിടെ ചോദിച്ച ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിന് ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച്, ലോക്സഭ സപീക്കർ ഓഫിസിനോട് വിശദീകരണം തേടി.
ഡൽഹി ഹൈകോടതി ജഡ്ജിയായിരിക്കേ, മാർച്ച് 14ന് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് കത്തിക്കരിഞ്ഞ നോട്ടുകൂമ്പാരം കണ്ടെത്തിയത്. സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാർ, മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണാടക ഹൈകോടതി അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരാണ് ലോക്സഭ സ്പീക്കർ പ്രഖ്യാപിച്ച അന്വേഷണ സമിതിയിലെ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

