ജസ്റ്റിസ് സൂര്യകാന്തിനെ 53ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു
text_fieldsന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ ഇന്ത്യയുടെ 53ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നവംബർ 23ന് നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. നവംബർ 24ന് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുക്കും. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനം കേന്ദ്രനിയമമന്ത്രി അർജുൻ രാം മേഘ്‍വാളാണ് എക്സിലൂടെ അറിയിച്ചത്. 14 മാസമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
ഇന്ത്യൻ ഭരണഘടന നൽകിയ അധികാരമനുസരിച്ച് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുവെന്ന് അർജുൻ രാം മേഘ്‍വാൾ അറിയിച്ചു. സൂര്യകാന്ത് മിശ്രക്ക് നിയമമന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിലാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. ഹിസാറിലെ സർക്കാർ കോളജിൽ നിന്ന് ബിരുദം നേടിയശേഷമാണ് അദ്ദേഹം നിയമപഠനത്തിന് പോയത്. 1984ൽ രോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്നാണ് നിയമബിരുദം നേടിയത്. തുടർന്ന്ഹിസാർ ജില്ലാകോടതിയിൽ അഭിഭാഷകനായി ജോലി തുടങ്ങി.
1985ൽ ഹരിയാന ഹൈകോടതിയിലേക്ക് മാറി. ഭരണഘടന, സർവീസ്, സിവിൽ വിഷയങ്ങളിൽ അവഗാഹം നേടി. 2000ത്തിൽ ഏറ്റവുംപ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 38 വയസേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. തൊട്ടടുത്ത വർഷം അദ്ദേഹം സീനിയർ അഡ്വക്കറ്റ് ആയി നിയമിച്ചു.
2004 ജനുവരിയിൽ ജസ്റ്റിസ് സൂര്യകാന്തിനെ പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജിയായി നിയമിച്ചു. അവിടെ 14 വർഷത്തിലേറെ കാലം സേവനമനുഷ്ഠിച്ചു. തൊഴിൽ നൈതികതക്ക് പേരുകേട്ട ജസ്റ്റിസ് സൂര്യകാന്തിന്റെ പല വിധിന്യായങ്ങളും പേരുകേട്ടവയായിരുന്നു. 2018 ഒക്ടോബറിൽ അദ്ദേഹം ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 മേയിൽ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി. സുപ്രീംകോടതിയിൽ സുപ്രധാന വിധി പുറപ്പെടുവിച്ച നിരവധി ബെഞ്ചുകളുടെ ഭാഗമായിരുന്നു സൂര്യകാന്ത്. 2023ൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ശരിവെച്ചതുൾപ്പെടെയുള്ള സുപ്രധാന വിധിന്യായങ്ങളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട്. ഭരണഘടനാ നിയമം, മനുഷ്യാവകാശങ്ങൾ, ഭരണപരമായ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 1,000ത്തിലധികം വിധിന്യായങ്ങളുടെയും ഭാഗമായി.
2024 നവംബർ മുതൽ സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു.റാഞ്ചിയിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സ്റ്റഡി ആൻഡ് റിസർച്ച് ഇൻ ലോയുടെ വിസിറ്ററായും സേവനമനുഷ്ഠിക്കുകയാണ്. നേരത്തെ, അദ്ദേഹം നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ രണ്ട് തവണ അംഗമായിരുന്നു. ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ പരമോന്നത ജുഡീഷ്യൽ പദവി വഹിക്കുന്ന ആദ്യ ഹരിയാനക്കാരനായി മാറും.
ജീവിതത്തിന്റെ എല്ലാഘട്ടത്തിലും ബുദ്ധിമുട്ടറിഞ്ഞാണ് സൂര്യകാന്ത് വളർന്നത്. അതുകൊണ്ട് ജുഡീഷ്യൽ സഹായം തേടി വരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന് മനസിലാകുമെന്ന് ഗവായ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

