ജസ്റ്റിസ് ലോയയുടെ മരണം : മകെൻറ നിലപാടുമാറ്റത്തിന് പിന്നിൽ സമ്മർദമെന്ന് അമ്മാവൻ
text_fieldsന്യൂഡൽഹി: സൊഹ്റാബുദ്ദീന്‍ ശൈഖ്, തുല്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വാദം കേട്ട സി.ബി.െഎ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തില്‍ സംശയമില്ലെന്ന് മകൻ പറഞ്ഞത് സമ്മർദത്തിന് വഴങ്ങിയാണെന്ന് അമ്മാവൻ. ഇക്കാര്യത്തിൽ നേരത്തെ കുടുംബാംഗങ്ങൾ പ്രകടിപ്പിച്ച സംശയങ്ങൾ ആവർത്തിച്ച 81കാരൻ ശ്രീനിവാസ് ലോയ, സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ലോയയുടെ മകനും 21കാരനുമായ നിയമവിദ്യാർഥി അനൂജ് ലോയ മുംബൈയിൽ ഞായറാഴ്ച വാർത്തസമ്മേളനം വിളിച്ചാണ് സംശയങ്ങളില്ലെന്ന് അറിയിച്ചത്. താൻ വൈകാരിക സംഘർഷത്തിലായതിനാലാണ് മരണം സംബന്ധിച്ച് സംശയങ്ങളുണ്ടായതെന്നും ഇപ്പോൾ ഒന്നുമില്ലെന്നുമാണ് അനൂജ് പറഞ്ഞത്. മാത്രമല്ല, മുത്തശ്ശെൻറയും മുത്തശ്ശിയുടെയും സംശയങ്ങൾ നീങ്ങിയെന്നും അറിയിച്ചു. ഇതിനെതിരെയാണ് അമ്മാവൻ ശ്രീനിവാസ് ലോയ രംഗത്തുവന്നത്. ‘‘ലോയയുടെ മരണത്തെ കുറിച്ച് കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ച് അദ്ദേഹത്തിെൻറ പിതാവിനും സഹോദരിമാർക്കും സംശയങ്ങളുണ്ടായിരുന്നു. അവർ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ബന്ധു എന്ന നിലയിലല്ല, പൗരനെന്ന നിലയിൽ എന്നോട് ചോദിക്കുകയാണെങ്കിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് പറയുക’’ -സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്ന ഹരജി പരാമർശിച്ച് ശ്രീനിവാസ് പ്രതികരിച്ചു. ‘‘അച്ഛന് മരിക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയായിരുന്നു അനൂജ്. സമ്മർദത്തിന് അടിപ്പെട്ടാകാം നിലപാട് മാറ്റിയത്. അവെൻറ മുത്തശ്ശന് 85 വയസ്സായി. അമ്മയും ഉണ്ട്. അനൂജിെൻറ സഹോദരിയുടെ വിവാഹം നടക്കാനുണ്ട്. ഇതെല്ലാമായിരിക്കാം സമ്മർദത്തിന് വഴങ്ങാൻ കാരണം’’-ശ്രീനിവാസ് പറഞ്ഞു.
അന്ന് അനൂജ് പറഞ്ഞു; ഞങ്ങളുെട ജീവന് ഭീഷണിയുണ്ട്
മുംബൈ: ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ട മകൻ അനൂജ് ലോയയുടെ നിലപാടു മാറ്റം സംശയാസ്പദം. തെൻറ കുടുംബത്തിലെ ആരെയെങ്കിലും രാഷ്ട്രീയക്കാർ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി 2015 ഫ്രെബുവരിയിൽ അനൂജ് പറഞ്ഞിരുന്നു. ‘‘എനിക്ക് അവരെ നേരിടാൻ ശക്തിയില്ല. ഞങ്ങളുെട ജീവന് ഭീഷണിയുണ്ട്’’ എന്നാണ് അനൂജ് പറഞ്ഞത്. എന്നാൽ, 2017 നവബംർ 29ന് അനൂജ് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂരിന് അയച്ച കത്തിൽ പറഞ്ഞത് പിതാവിെൻറ മരണത്തിൽ സംശയമില്ലെന്നാണ്.
അനൂജിെൻറ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു ലോയയുടെ സഹോദരി അനുരാധ ബിയാനിയുടെ പ്രതികരണം. സൊഹ്റാബുദ്ദീൻ കേസിൽ പ്രതികൾക്ക് അനുകൂല വിധിക്ക് ജസ്റ്റിസ് മൊഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ജസ്റ്റിസ് ലോയ അറിയിച്ചെന്ന് നേരത്തേ സഹോദരി പറഞ്ഞിരുന്നു.
ലോയ മരിച്ചശേഷം സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വാദം കേട്ടത് ജസ്റ്റിസ് എം.ബി. ഗോസാവിയാണ്. കേസ് പരിഗണിച്ച് ഒരുമാസത്തിനകം ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.