ഖുറൈശിയെ ചീഫ് ജസ്റ്റിസാക്കാത്ത പരാതിയിൽ കേന്ദ്രത്തിന് സാവകാശം
text_fieldsന്യൂഡൽഹി: ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസ് ആകിൽ ഖുറൈശിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസാക്കാനുള്ള തീരുമാനം വൈകുന്നതിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് വീണ്ടും സാവകാശം നൽകി. സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ സി.ബി.െഎ കസ്റ്റഡിയിൽ വിട്ടുകൊടുത്ത ആകിൽ ഖുറൈശിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അടുത്ത മാസം രണ്ടു വരെയാണ് സമയം നൽകിയത്.
ഭരണകക്ഷിക്ക് ഹിതകരമല്ലാത്ത വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് ഖുറൈശിയുടെ നിയമനം ഭരണഘടനാവിരുദ്ധ മാർഗത്തിൽ കേന്ദ്ര സർക്കാർ തടഞ്ഞതിനെതിെര ഗുജറാത്ത് ഹൈകോടതി അഭിഭാഷകർ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വീണ്ടും സമയം നീട്ടി നൽകിയത്. ഖുറൈശിക്കൊപ്പം കൊളീജിയം ശിപാർശ ചെയ്ത ജഡ്ജിയെ നിയമിക്കുകയും ഖുറൈശിയുടെ സീനിയോറിറ്റി നഷ്ടപ്പെടുകുയും ചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് ഗുജറാത്ത് ഹൈകോടതിയിലെ അഭിഭാഷകർ പരമോന്നത കോടതിയെ സമീപിച്ചത്. എന്നാൽ, കഴിഞ്ഞ മാസം സമർപ്പിച്ച ഹരജി വളരെ വൈകി ഇൗ മാസം നാലാം വാരത്തിലാണ് പരിഗണിക്കാനായി വെച്ചത്. തിങ്കളാഴ്ച ഹരജി പരിഗണിച്ചപ്പോൾ വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്ര സർക്കാറിന് രണ്ടാഴ്ച സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
കഴിഞ്ഞ മേയ് പത്തിനാണ് ഗുജറാത്ത് ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് ആകിൽ ഖുറൈശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി െകാളീജിയം ശിപാർശ ചെയ്തത്. അതേ ദിവസം തന്നെ ജസ്റ്റിസ് ഡി.എൻ പേട്ടലിനെ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശയും കൊളീജിയം നടത്തി. എന്നാൽ, പേട്ടലിെൻറ നിയമനത്തിന് രണ്ടാഴ്ചക്കകം വിജ്ഞാപനം ഇറക്കിയ മോദി സർക്കാർ ഗുജറാത്ത് ജഡ്ജിയുടെ ഫയൽ അനക്കിയില്ല. മേയ് പത്തിനുശേഷം കേന്ദ്ര സർക്കാർ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട 18 ഫയലുകൾ നീക്കിയിട്ടും ജസ്റ്റിസ് ഖുറൈശിയുടെ ഫയലിൽ തൊട്ടില്ല.
അതിന് പുറമെ കൊളീജിയം ശിപാർശ മറികടന്ന് ജസ്റ്റിസ് രവി ശങ്കർ ഝായെ മധ്യപ്രദേശ് ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ച് ജസ്റ്റിസ് ഖുറൈശിയെ ഉടൻ നിയമിക്കില്ല എന്ന സൂചനയും സർക്കാർ നൽകി. തുടർന്ന് കേന്ദ്ര നിയമ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അഭിഭാഷക അസോസിയേഷൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു. അതിനുശേഷം അഭിഭാഷക അേസാസിയേഷൻ പ്രമേയം പാസാക്കിയെങ്കിലും സർക്കാർ അനങ്ങിയില്ല. തുടർന്നാണ് അസോസിയേഷൻ സുപ്രീംകോടതിയിലെത്തിയത്.
വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ കസ്റ്റഡിയിൽ വേണമെന്ന സി.ബി.െഎ ആവശ്യം അംഗീകരിച്ചതും മോദി മുഖ്യമന്ത്രിയായപ്പോൾ ലോകായുക്ത കേസിൽ സർക്കാറിനെതിരെ വിധി പുറപ്പെടുവിച്ചതും ഗുജറാത്ത് കലാപത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 23 പേരെ ജീവനോടെ ചുട്ടുകൊന്നതിന് മായാ കൊട്നാനി അടക്കം 19 പേരെ ശിക്ഷിച്ചതും ജസ്റ്റിസ് ആകിൽ ഖുറൈശിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.