ലോയ കേസ്: എല്ലാ കാര്യവും എല്ലാവരും അറിയട്ടെ -അരുൺ മിശ്ര
text_fieldsന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് വിചാരണ നടത്തിവന്ന ജഡ്ജി ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിൽ എന്ത് രഹസ്യ സ്വഭാവമാണുള്ളതെന്ന് സൂപ്രീംകോടതി. ലോയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും രഹസ്യ സ്വഭാവമുള്ളതാണെന്ന് മഹാരാഷ്ട്ര സർക്കാറിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ അറിയിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ പ്രതികരണം. എല്ലാ കാര്യവും എല്ലാവരും അറിയട്ടെയെന്നായിരുന്നു അരുൺ മിശ്രയുടെ പ്രതികരണം. രേഖകൾ പ്രതിഭാഗത്തിന് കൈമാറണമെന്ന് കോടതി നിർദേശിച്ചപ്പോഴാണ് ഹരീഷ് സാൽവേ ഇത് രഹസ്യ സ്വഭാവമുള്ളതാണെന്ന് ബോധിപ്പിച്ചത്.
ലോയയുടെ ദുരൂഹമരണെത്തക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹരജി ജസ്റ്റിസുമാരായ അരുൺ മിശ്ര, മോഹൻ ശാന്തനഗൗഡർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് തന്നെയാണ് ഇന്ന് പരിഗണിച്ചത്. ലോയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും മഹാരാഷ്ട്ര സർക്കാർ കോടതിയിൽ ഹാജരാക്കി. റിപ്പോർട്ടിന് മറുപടി നൽകാൻ ഹരജിക്കാർക്ക് ഏഴുദിവസത്തെ സമയം നൽകി.
മുതിർന്ന ജഡ്ജിമാരെ തഴഞ്ഞ് ഇൗ കേസ് 10ാം നമ്പർ കോടതിയുടെ പരിഗണനക്ക് വിട്ടതാണ് നീതിപീഠത്തിലെ കലാപത്തിന് വഴിമരുന്നിട്ടത്. നാലു ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയ വെള്ളിയാഴ്ചയാണ് കേസ് ഇൗ ബെഞ്ചിലെത്തിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നു. എന്നാൽ, ജസ്റ്റിസ് ശാന്തനഗൗഡർ അവധിയായിരുന്നതിനാൽ തിങ്കളാഴ്ചയും പരിഗണിച്ചില്ല. മുതിർന്ന ജഡ്ജിമാരുടെ പ്രതിഷേധം മുൻനിർത്തി കേസ് മറ്റൊരു ബെഞ്ചിനെ ഏൽപിക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
അതേസമയം, ഇൗ കേസിൽ ഇനി സുപ്രീംകോടതിയിൽ വാദംകേൾക്കൽ വേണ്ടിവരില്ലെന്ന് ബാർ കൗൺസിൽ അധ്യക്ഷൻ മനൻകുമാർ മിശ്ര അഭിപ്രായപ്പെട്ടു. പ്രത്യേകാന്വേഷണത്തിെൻറ ആവശ്യമില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. കൂടുതൽ ദ്രോഹിക്കരുതെന്നും ദുരൂഹതയുള്ളതായി കരുതുന്നില്ലെന്നും ജഡ്ജിയുടെ മകൻതന്നെ പറഞ്ഞുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.