അസമിൽ മാധ്യമപ്രവർത്തകന് മർദ്ദനം; മീഡിയ ഓഫീസ് തല്ലിത്തകർത്തു
text_fieldsരാജു ദാസ്
അസം: സിൽച്ചറിൽ പ്രവർത്തിക്കുന്ന ബംഗാളി ദിനപത്രത്തിലെ മാധ്യമപ്രവർത്തകന് നേരെ ക്രൂരമായ ആക്രമണം. ബരാക് ബാനി എന്ന പത്രത്തിലെ റിപ്പോർട്ടറും അവതാരകനുമായ രാജു ദാസിനെ (26) ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിക്കുകയും, അദ്ദേഹം ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനത്തിന്റെ ഓഫീസ് തകർക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം 7:30 ഓടെ സിൽച്ചർ ടൗണിലെ സെക്കൻഡ് ലിങ്ക് റോഡ് ഏരിയയിലായിരുന്നു സംഭവം. മാധ്യമപ്രവർത്തകനെ ഫോണിൽ വിളിച്ച് എവിടെയാണെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് അക്രമികൾ ഓഫീസിലെത്തിയത്. ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് ഇവർ ഓഫീസിലേക്ക് കടന്നുകയറിയത്. എന്നാൽ, അകത്ത് കടന്ന ഉടൻ സംഘത്തിലൊരാൾ ബ്രാസ് നക്കിൾസ് ഉപയോഗിച്ച് രാജുവിനെ മർദ്ദിക്കുകയായിരുന്നു. രക്തസ്രാവത്തെ തുടർന്ന് ബോധരഹിതനായ രാജുവിനെ സഹപ്രവർത്തകരാണ് രക്ഷപ്പെടുത്തിയത്.
ജൂതാക്രമണങ്ങളും മറ്റ് അനധികൃത പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജുവിന് നേരത്തെയും ഭീഷണികൾ ഉണ്ടായിരുന്നുവെന്ന് പത്രം ഉടമ നിഖിൽ ദാസ് ആരോപിച്ചു. രാജുവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച തങ്ങളോടും അക്രമികൾ മോശമായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവം സിൽച്ചർ പ്രസ് ക്ലബ് ശക്തമായി അപലപിച്ചു. പ്രദേശത്ത് മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും, സർക്കാർ ഉചിതമായ സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും പ്രസ് ക്ലബ് ജനറൽ സെക്രട്ടറി ശങ്കർ ഡേ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജു സിൽച്ചറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

