ജെ.എൻ.യു നിയമനങ്ങൾ മരവിപ്പിക്കണം; എൻ.ടി.എ പിരിച്ചുവിടണമെന്നും ജെ.എൻ.യു അധ്യാപക സംഘടന
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾ ഉടൻ മരവിപ്പിക്കണമെന്ന് ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ (ജെ.എൻ.യു.ടി.എ) ആവശ്യപ്പെട്ടു. വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റിന്റെ കാലയളവിൽ നിയമന നടപടികളിൽ ഗുരുതരമായ ക്രമക്കേടുകളും നടപടിക്രമ ലംഘനങ്ങളും ഉണ്ടായെന്നാണ് ആരോപണം. യു.ജി.സി ചട്ടങ്ങളും നിയമപരമായ വ്യവസ്ഥകളും പാലിച്ചില്ലെന്നും അക്കാദമിക് മാനദണ്ഡങ്ങൾ അവഗണിച്ചെന്നും അവർ ആരോപിച്ചു. വിദഗ്ധ സമിതികളുടെ പ്രവർത്തനത്തിൽ ഇടപെടൽ ഉണ്ടായെന്നും ഡീനുമാരെയും ചെയർപേഴ്സൺമാരെയും സീനിയോറിറ്റി അടിസ്ഥാനത്തിലുള്ള റൊട്ടേഷൻ രീതിയിൽ നിയമിച്ചില്ലെന്നും ജെ.എൻ.യു.ടി.എ പറഞ്ഞു. എക്സിക്യൂട്ടീവ് കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപക പ്രതിനിധികളുടെ അഭിപ്രായങ്ങൾ അവഗണിച്ചതായും അവർ ആരോപിച്ചു.
ഉദ്യോഗാർഥികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിലും തെരഞ്ഞെടുപ്പിലും ക്രമക്കേടുകൾ ഉണ്ടായതായി ജെ.എൻ.യു.ടി.എ ആരോപിച്ചു.
2022 ഫെബ്രുവരി മുതൽ ജെ.എൻ.യുവിൽ നടന്ന അധ്യാപക നിയമനങ്ങളെക്കുറിച്ച് സമയബന്ധിതമായ വിസിറ്റോറിയൽ അല്ലെങ്കിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ജെ.എൻ.യു.ടി.എ ആവശ്യപ്പെട്ടു. നിയമനങ്ങളിൽ ക്രമക്കേടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് വൈസ് ചാൻസലർക്ക് ഉറപ്പുണ്ടെങ്കിൽ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണത്തിന് പിന്തുണ നൽകണമെന്നും സംഘടന പറഞ്ഞു. അതേസമയം, നാഷണൽ ടെസ്റ്റിങ് ഏജൻസി പൂർണമായി പിരിച്ചുവിടണമെന്നും ജെ.എൻ.യു.ടി.എ ആവശ്യപ്പെട്ടു. ആവർത്തിച്ച് വരുന്ന പരീക്ഷാ ചോർച്ചകളും മറ്റ് വീഴ്ചകളും കേന്ദ്രീകൃത പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയെ ബാധിച്ചെന്നാണ് സംഘടനയുടെ ആരോപണം.
എൻ.ടി.എയുടെ കേന്ദ്രീകൃത പരീക്ഷാ സംവിധാനത്തിന് പകരം ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എൻട്രൻസ് എക്സാമിനേഷൻ പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

