ജിഹാദി തീവ്രവാദികളാണ്, തല്ലിക്കൊല്ലൂ; യു.പിയിൽ ഭിക്ഷാടകരെ ആക്രമിച്ച് ഹിന്ദുത്വ ആൾക്കൂട്ടം
text_fieldsഗോണ്ട, ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ ഭിക്ഷ യാചിച്ചെത്തിയ മൂന്ന് മുസ്‍ലിംകളെ ഹിന്ദുത്വ ആൾക്കൂട്ടം ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എൻ.ഡി ടി.വിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. 'ഇവർ ജിഹാദീ തീവ്രവാദികളാണ്. തല്ലിക്കൊല്ലൂ' എന്ന് ആക്രോശിച്ച് വടികളുമായി ആൾക്കൂട്ടം മൂന്നുപേരെയും വളയുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീടുള്ള സംഭവങ്ങൾ വ്യക്തമല്ല. ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രവാചക നിന്ദക്കെതിരെ രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
അക്രമികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഗോണ്ട പ്രദേശത്തെ ദേഗൂർ ഗ്രാമത്തിൽനിന്ന് ചിത്രീകരിച്ച സെൽഫോൺ വീഡിയോ അങ്ങേയറ്റം വിദ്വേഷം നിറഞ്ഞതാണ്.
"അവർ സാധുക്കളുടെ വസ്ത്രം ധരിക്കുന്നു. പക്ഷേ ഈ പണം കൊണ്ട് അവർ ബിരിയാണി കഴിക്കും" -മറ്റൊരാൾ പറയുന്നത് കേൾക്കാം.
ഒരു യുവാവ് വലിയ വടിയുമായി ഭിക്ഷക്കെത്തിയ പുരുഷന്മാരെ ആക്രമിക്കുകയും അവരുടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും ചെയ്യുന്നതും കാണാം. അവൻ അവരെ "ജിഹാദികൾ" എന്നും "ഭീകരർ" എന്നും വിളിക്കുന്നതും വ്യക്തമാണ്.
"നിങ്ങളുടെ ആധാർ ഞങ്ങളെ കാണിച്ചാൽ മതി. അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഇല്ലാതാക്കും. നിങ്ങളെല്ലാവരും തീവ്രവാദികളാണ്" -യുവാവ് ആക്രോശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

