ഝാർഖണ്ഡിൽ മഹാസഖ്യം: നിലതെറ്റി ബി.ജെ.പി; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും
text_fieldsന്യൂഡൽഹി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് വൻ തിരിച്ചടി നൽകി ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം)-കോൺഗ്രസ്-രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സഖ്യം വിജയക്കൊടി നാട്ടി. ബി.ജെ.പിക്ക് 25 സീറ്റ് മാത്രം ലഭിച്ചപ്പോൾ പ്രതിപക്ഷ മഹാസഖ്യം 47 സീറ്റ് നേടി. മൊത്തം 81 സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റാണ്. ജെ.എം.എം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും. ഇതിനായി ഉടൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും. ഗോത്രമേഖലകൾ മിക്കതും ബി.ജെ.പിയെ കൈവിട്ടു.
ഹേമന്ത് സോറൻ നേതൃത്വം നൽകുന്ന ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇവർക്ക് ഒടുവിലത്തെ കണക്കനുസരിച്ച് 30 സീറ്റുകൾ ലഭിച്ചു. കോൺഗ്രസ്16 മണ്ഡലങ്ങളിലും ആർ.ജെ.ഡി ഒരിടത്തും വിജയിച്ചു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി രഘുബർ ദാസ് ജാംഷഡ്പുർ ഈസ്റ്റിൽ തോറ്റു. തോൽവി തേൻറതുമാത്രമാണെന്നും പാർട്ടിയുടേതല്ലെന്നും രഘുബർ ദാസ് പറഞ്ഞു. പാർട്ടി വിമതനും മുൻ മന്ത്രിയുമായ സരയു റോയ് ആണ് ദാസിനെ തോൽപിച്ചത്.
ഹേമന്ത് സോറൻ മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചു. 2000ത്തിൽ ഝാർഖണ്ഡ് രൂപവത്കരിച്ചശേഷം ആദ്യമായാണ് ബി.ജെ.പി നിയമസഭയിലേക്ക് തനിച്ചു മത്സരിക്കുന്നത്.
സഖ്യകക്ഷിയായിരുന്ന എ.ജെ.എസ്.യുവുമായി സീറ്റ് ചർച്ച വഴിമുട്ടിയതിനെ തുടർന്നായിരുന്നു ഇത്. ബി.ജെ.പിയുടെ ബിഹാർ സഖ്യകക്ഷികളായ ജെ.ഡി (യു), എൽ.ജെ.പി എന്നിവർ തനിച്ചാണ് ഝാർഖണ്ഡിൽ മത്സരിച്ചത്. ഇരുവരും എവിടെയും പച്ചതൊട്ടില്ല. ബി.ജെ.പി 79 ഇടങ്ങളിൽ മത്സരിച്ചിരുന്നു. ഒരിടത്ത് സ്വതന്ത്രന് പിന്തുണ നൽകി. എ.ജെ.എസ്.യു കക്ഷിയുടെ അധ്യക്ഷൻ സുദേഷ് മഹതോ മത്സരിച്ച മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയതുമില്ല.
ജെ.എം.എം 43 സീറ്റുകളിലാണ് ജനവിധി തേടിയത്. കോൺഗ്രസും ആർ.ജെ.ഡിയും 31ഉം ഏഴും വീതം മണ്ഡലങ്ങളിൽ മത്സരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും അഹങ്കാരം ഝാർഖണ്ഡ് വോട്ടർമാർ തകർത്തെന്ന് എൻ.സി.പി അഭിപ്രായപ്പെട്ടു. ശിവസേനയും ഈ ഘട്ടത്തിൽ ബി.ജെ.പി വിമർശനവുമായി രംഗത്തെത്തി.
പൗരത്വപ്പട്ടികപോലുള്ള വിഷയങ്ങളിലൂന്നിയ രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടെന്നതാണ് ഫലം വ്യക്തമാക്കുന്നതെന്ന് പാർട്ടി അഭിപ്രായപ്പെട്ടു.
ഹേമന്ത് സോറനെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഝാർഖണ്ഡ് ജനവിധി മാനിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന വികസനത്തിനായി തുടർന്നും ബി.ജെ.പി പ്രയത്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം കോൺഗ്രസിനോട് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബി.ജെ.പി തോൽവിയറിഞ്ഞിരുന്നു. ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടി കേന്ദ്രഭരണം നിൽനിർത്തി. എന്നാൽ അധികാരം പങ്കിടുന്നതിൽ സഖ്യകക്ഷിയായ ശിവസേനയുമായി അകന്നത് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുത്തി.
81 മണ്ഡലങ്ങളിലേക്ക് നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ഝാർഖണ്ഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഈ വർഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 14 സീറ്റുകളിൽ 11ലും ബി.ജെ.പി വിജയിച്ചിരുന്നു. 2014ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി 37 സീറ്റുകളും ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ അഞ്ച് സീറ്റുകളും നേടിയിരുന്നു. കോൺഗ്രസ് അന്ന് വെറും ആറ് സീറ്റുകളായി ചുരുങ്ങി. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരമേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് ഝാർഖണ്ഡിലേത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിപ്പടരവെ, ഝാർഖണ്ഡിൽ വീണ്ടും അധികാരത്തിലേറാൻ സാധിച്ചാൽ വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള് പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.