ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ജയനഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡി വിജയിച്ചു. 3000 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർഥി ബി.എൻ. പ്രഹ്ളാദനെ പിന്തള്ളിയാണ് സൗമ്യ വിജയം നേടിയത്. 46 ശതമാനം വോട്ടുകൾ കോൺഗ്രസ് നേടിയപ്പോൾ 33.2 ശതമാനം വോട്ടുകൾ മാത്രമേ ബി.ജെ.പിക്ക് നേടാനായുള്ളൂ.
എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10,256 വോട്ടിന് ലീഡ് ചെയ്ത ശേഷമാണ് സൗമ്യ 3000 വോട്ടിലേക്ക് താഴ്ന്നത്. കോൺഗ്രസ് വിജയം നേടിയതോടെ കർണാടകയിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് ഒരു സീറ്റുകൂടിയായി.
മെയ് നാലിന് തെരഞ്ഞെടുപ്പ് റാലിക്കിടെ സിറ്റിങ് ബി.ജെ.പി എം.എൽ.എ ബി.എൻ. വിജയകുമാർ കുഴഞ്ഞു വീണതിനെ തുടർന്നാണ് ജയനഗർ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പിന്നീട് ജൂൺ 11ന് വോട്ടെടുപ്പ് നടത്തി.
വിജയകുമാറിന്റെ സഹോദരൻ ബി.എൻ. പ്രഹ്ളാദിനെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാർഥിയാക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. അതേസമയം, തങ്ങളുടെ സ്ഥാനാർഥി കാലെഗൗഡയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥിക്ക് സഖ്യകക്ഷിയായ ജെ.ഡി.എസ് പിന്തുണ നൽകുകയായിരുന്നു.
വോട്ടർ തിരിച്ചറിയിൽ കാർഡ് പിടിച്ചെടുത്തതിനെ തുടർന്ന് മാറ്റിവെച്ച ബംഗളൂരു ആർ.ആർ നഗർ നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് തകർപ്പൻ വിജയം നേടിയിരുന്നു. കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ മുനിരത്ന 41,162 വോട്ടുകൾക്കാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർഥി തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്തും ജെ.ഡി.എസ് സ്ഥാനാർഥി ജി.എച്ച്. രാമചന്ദ്രക്ക് മൂന്നാം സ്ഥാനത്തുമെത്തി.
224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോെട്ടണ്ണൽ മെയ് 15ന് നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു. 104 സീറ്റ് നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായെങ്കിലും 78 സീറ്റ് ലഭിച്ച കോൺഗ്രസും 37 സീറ്റു ലഭിച്ച ജെ.ഡി.എസും ചേർന്ന് സർക്കാറുണ്ടാക്കുകയായിരുന്നു.