ജയലളിതയുടെ അന്ത്യനിദ്രക്കൊരുക്കിയത് അമൂല്യമായ പെട്ടി
text_fieldsചെന്നൈ: ഏതു സമയവും ആവശ്യക്കാര്‍ തേടി വരാവുന്ന പ്രമുഖ ശവപ്പെട്ടി നിര്‍മ്മാതാക്കളായ സ്റ്റാന്‍ലി മൈക്കളിനു ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെ മറക്കാനാകാത്ത ഒരു ഫോണ്‍ വിളി എത്തി. ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കാര്‍ത്തികേയനാണ് സ്റ്റാന്‍ലിയെ വിളിച്ചുണര്‍ത്തിയത്. അരമണിക്കൂറിനകം അദ്ദേഹം സ്ഥാപനത്തില്‍ നേരിട്ടത്തെി കാര്യം പറഞ്ഞു. പുരട്ച്ചി തലൈവിയുടെ അന്ത്യനിദ്രക്ക് മുന്തിയ ഇനം തടിയില്‍ നിര്‍മ്മിച്ച പെട്ടി മണിക്കൂറുകള്‍ക്കകം നല്‍കണം. അരികുകളില്‍ ചന്ദന തടിയില്‍ തീര്‍ന്ന കൊത്തുപണികളും വേണം. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കും മറ്റു പ്രമുഖര്‍ക്കും അന്ത്യനിദ്ര പെട്ടികള്‍ നിര്‍മ്മിച്ച നല്‍കിയ സ്റ്റാന്‍ലി ആദ്യമൊന്ന് ഞെട്ടി. മരണ വിവരം അറിഞ്ഞാണ് ഞെട്ടിയതെങ്കില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം 3.30ന് ശവപ്പെട്ടി കൈമാറണമെന്ന് പറഞ്ഞതോടെ സമ്മര്‍ദ്ദം ഇരട്ടിച്ചു.
ഉദ്യോഗസ്ഥന്‍ പറഞ്ഞ രീതിയിലുള്ള ശവപ്പെട്ടി ഒരുക്കാന്‍ സാധാരണ മൂന്ന് ദിവസം എങ്കിലും വേണം. മേല്‍നോട്ടം വഹിക്കാന്‍ ജയലളിതയുടെ സ്പെഷ്യല്‍ സെക്രട്ടറി എസ്. വിജയകുമാറും ചെന്നൈ ജില്ലാ റവന്യൂ ഓഫീസര്‍ ദിനേശ് ഒലിവറും പെട്ടി നിര്‍മ്മാണ സ്ഥലത്ത് നിന്നു. സ്റ്റാന്‍ലി തന്‍െറ സംഘത്തില്‍ നിന്നും മിടുക്കരായ എട്ട്പേരെ വിളിച്ചുവരുത്തി. പുലര്‍ച്ചെ 4.30 ഓടെ തുടങ്ങിയ പണി വിശ്രമില്ലാതെ തുടര്‍ന്നു. ഉച്ചകഴിഞ്ഞ് 3.45 ഓടെ അമ്മയ്ക്കായി തേക്ക് പെട്ടി കൈമാറി.
പെട്ടിക്ക് പുറത്ത് പുരട്ച്ചി തലൈവി ജയലളിത എന്നും ചന്ദനത്തടിയില്‍ കൊത്തിയിട്ടുണ്ട്. മുന്തിയ ഇനം ശവപ്പെട്ടികള്‍ക്ക് 30,000 രൂപക്ക് മേല്‍ ആകുമെന്ന് പറഞ്ഞ സ്റ്റാന്‍ലി അമ്മക്കായി നിര്‍മ്മിച്ച പെട്ടിയുടെ യഥാര്‍ഥ വില വെളിപ്പെടുത്താന്‍ മടിച്ചു. ഉദ്യോഗസ്ഥര്‍ വന്‍ പൊലീസ് സുരക്ഷയോടെയാണ് തേക്ക് പെട്ടി മറീനാ ബീച്ചില്‍ എത്തിച്ചത്. ഇദ്ദേഹം ഉടമായ വിന്‍സന്‍റ് പാര്‍ക്കര്‍ സംരംഭമാണ് മുന്‍ മുഖ്യമന്ത്രിയായ സി.എന്‍ അണ്ണാദുരൈക്കും എം.ജി.ആറിനും അന്ത്യനിദ്രക്കായി പെട്ടികള്‍ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.