ജയലളിതയുടെ രോഗവും മരണവും: അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല
text_fieldsചെന്നൈ: രണ്ടര മാസത്തോളം നീണ്ട ആശുപത്രി വാസത്തിനിടെ ഉരുണ്ടുകൂടിയ അഭ്യൂഹങ്ങള്‍ ജയലളിതയുടെ മരണത്തോടെ മൂര്‍ഥന്യത്തിലത്തെി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ദുരൂഹതകള്‍ സംസ്ഥാനത്തെ മുന്‍ നിര അച്ചടി ദൃശ്യ മാധ്യമങ്ങളിലും ഇടം പിടിച്ചുതുടങ്ങി. ജയലളിതയുടെ തോഴിയായ ശശികലയുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും അണ്ണാഡി.എം.കെ നേതൃസ്ഥാനവും തട്ടിയെടുക്കാന്‍ ഗൂഡനീക്കങ്ങള്‍ നടന്നതായാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഡി.എം.കെ അനുകൂലികളും അണ്ണാഡി.എം.കെയില്‍ ശശികലാ വിരുദ്ധരും ഇത് പരമാവധി പ്രചരിപ്പിക്കുകയും ജനങ്ങള്‍ക്കിടയില്‍ വിശ്വസനീയമായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആക്കം കൂട്ടാന്‍ പ്രതിപക്ഷ മാധ്യമങ്ങളും സജീവമാണ്. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനത്തോടെ കഥകള്‍ കാട്ടു തീ പോലെ പടരുകയാണ്.
മുഖ്യ പ്രതിപക്ഷ പാര്‍ട്ടി ഇതിനായി ജില്ലകള്‍ തോറും ഐ.ടി രംഗത്തുള്ളവരുടെ ഉപയോഗിക്കുന്നുണ്ടത്രെ. ജയലളിതയുടെ രോഗം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ അപ്പോളോ ആശുപത്രിക്കും സര്‍ക്കാരും വിമുഖത കാട്ടിയതോടെ അഭ്യൂഹങ്ങള്‍ വിശ്വസിക്കാന്‍ ജനങ്ങളും നിര്‍ബന്ധിതരായിക്കുകയാണ്. സെപ്റ്റംബര്‍ 22ന് രാത്രി പത്ത്മണിയോടെ ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ എത്തിക്കുന്നത്. പനിയും നിര്‍ജ്ജലീകരണവും ബാധിച്ചെന്നായിരുന്നു ആദ്യ വിശദീകരണങ്ങള്‍. എന്നാല്‍ കുഴഞ്ഞുവീണതിനത്തെുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. ഒദ്യോഗികമായി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവിടുന്നതിന് പകരം തുടര്‍ദിവസങ്ങളില്‍ പത്രകുറിപ്പ് എന്നപേരില്‍ അപ്പോളോ ആശുപത്രിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് സന്ദേശം കൈമാറിയത്. സര്‍ക്കാരിന്‍െറ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും വന്നില്ല.
മുഖ്യമന്ത്രി എന്നനിലയില്‍ ജയലളിതയുടെ ആരോഗ്യനിലയും ചികിത്സാ വിവരങ്ങളും ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം കൊടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസാമി രണ്ട് പ്രാവശ്യം മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജികളും ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തിയെന്നാരോപിച്ച് അറുപതോളം കേസുകള്‍ രജിസ്ട്രര്‍ ചെയ്യുകയും സംസ്ഥാനത്തിന്‍െറ മുക്കിലും മൂലയില്‍ നിന്നും അറസ്റ്റുകളും ഉണ്ടായത് വിമര്‍ശനങ്ങള്‍ക്കിടയാക്കി. വിവരങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതന്‍െറ തെളിവായി പ്രതിപക്ഷം ഇതിനെ ചൂണ്ടിക്കാട്ടി. അറസ്റ്റുകള്‍ നിര്‍ത്തി വെക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും ആംനസ്റ്റി ഇന്‍റനാഷണലും ആവശ്യപ്പെട്ടു. ജയലളിത പൂര്‍ണ്ണ ആരോഗ്യവതിയായി തിരിച്ചത്തെുമെന്ന് ഓരോ ദിവസവും അണ്ണാഡി.എം.കെ നേതാക്കള്‍ അവകാശപ്പെട്ടുകൊണ്ടിരുന്നു.
എന്നാല്‍ അണുബാധക്ക് ചികിത്സിക്കുന്ന വിദേശ വിദഗ്ധനും എയിംസ് ഡോക്ടര്‍മാരും എത്തിയതോടെ വെറും പനിയല്ല രോഗമെന്ന് രഹസ്യമായ പരസ്യമായി. അവസാന സമയങ്ങളില്‍ ആരോഗ്യനിലയെകുറിച്ച് പത്രകുറിപ്പുകള്‍ പോലും നല്‍കാതിരിക്കുകയും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി സ്വകാര്യ ചടങ്ങുകളില്‍ ജയലളിത സംസാരിച്ചെന്ന് വരെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ അവസരങ്ങളിലെല്ലാം പ്രതിപക്ഷം ഇതിനെ ഖണ്ഡിച്ചുകൊണ്ടിരുന്നു. കാവേരി വിഷയത്തില്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായി ജയലളിത കൂടിക്കാഴ്ച്ച നടത്തിയെന്ന് അണ്ണാഡി.എം.കെ അവകാശപ്പെട്ടു. മന്ത്രിമാരോടൊപ്പമുള്ള ചിത്രങ്ങളോ അല്ളെങ്കില്‍ ജയലളിതയുടെ സംസാരമോ പുറത്തുവിടണമെന്ന് കരുണാനിധിയുടെ ആവശ്യത്തെ അണ്ണാഡി.എം.കെ പുഛിച്ചുതള്ളുകയായിരുന്നു.
പ്രളയകാലത്തെ പരാജയം തിരുത്താനും തെരഞ്ഞെടുപ്പു സമയങ്ങളിലും ജയലളിത ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവിട്ട ചരിത്രമുണ്ട്. രോഗിയുടെ സ്വകാര്യതക്കൊപ്പമാണ് മെഡിക്കല്‍ എത്തിക്സെങ്കിലും ഭരണാധികാരി എന്ന നിലക്ക് ജയലളിതയുടെ രോഗവിവരങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കേണ്ടതുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഉരുണ്ടുകൂടിയ അഭ്യൂഹങ്ങള്‍ തിരുത്താന്‍ ഇതാണ് ശരിയായ മാര്‍ഗ്ഗമെന്നും ഇവര്‍ പറയുന്നു. അതേ സമയം ദുരൂഹതകള്‍ പ്രചരിപ്പിക്കുന്നവര്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന് അണ്ണാഡി.എം.കെ വക്താവ് സി.ആര്‍ സരസ്വതി പ്രതികരിച്ചു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാലം മുതല്‍ ദുരൂഹതകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കേസുകളെടുത്തതും സരസ്വതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.