സുരക്ഷ ശക്തം: കേന്ദ്ര സേന രംഗത്തിറങ്ങി
text_fieldsകോയമ്പത്തൂർ: ജയലളിത അന്തരിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിൽ സുരക്ഷ ശക്തിപ്പെടുത്തി. വൈകാരികമായ പ്രതികരണങ്ങളുടെഭാഗമായി അണ്ണാ ഡി.എം.കെ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പുറമെ ഡിസം. ആറിന് ബാബരിദിനം ആചരിക്കുന്നതിനാലുമാണ് സംസ്ഥാനമൊട്ടുക്കും പൊലീസിനെ വ്യന്യസിച്ചത്. തമിഴ്നാട്ടിലെ പ്രത്യേക സാഹചര്യം കേന്ദ്ര സർക്കാർ നിരീക്ഷിച്ചുവരികയാണ്.
ഞായറാഴ്ച രാത്രി തമിഴ്നാട്ടിൽ തിരിച്ചെത്തിയ ഗവർണർ സി.വിദ്യാസാഗർ റാവു സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാറിന് സമർപിച്ചു. കേന്ദ്രമന്ത്രിമാർ ചെന്നൈയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. തമിഴ്നാട് സർക്കാറിെൻറ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവുപ്രകാരം ഹൈദരാബാദിൽനിന്ന് ഒൻപത് കമ്പനി കേന്ദ്രസേന എത്തി. കേന്ദ്ര സേനാ മേധാവികളോട് തമിഴ്നാട്ടിലേക്ക് പോകാൻ കേന്ദ്ര സർക്കാറും ഉത്തരവിട്ടു. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്.
തിങ്കളാഴ്ച രാവിലെ മുഴുവൻ പൊലീസുകാരോടും ഡ്യൂട്ടിക്ക് ഹാജരാവാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ ഡ്യൂട്ടിയിൽ തുടരാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ണാ ഡി.എം.കെ മന്ത്രിമാരും എം.പി.മാരും എം.എൽ.എമാരും സംസ്ഥാന ജില്ലാ നേതാക്കളും നിലവിൽ ചെന്നൈയിലാണുള്ളത്.
നിർണായകഘട്ടങ്ങളിൽ പ്രവർത്തകരെ നിയന്ത്രിക്കാൻ പോലും മുതിർന്ന നേതാക്കളില്ലാത്തതും ആശങ്ക ഉയർത്തിയിട്ടുണ്ട്. സംസ്ഥാനമൊട്ടുക്കും മൂവായിരത്തോളം പേരെ മുൻകരുതൽ നടപടി പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ, തിരുപ്പൂർ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ സായുധ സേനയുടെ സേവനവും ലഭ്യമാക്കി. സാമുഹിക മാധ്യമങ്ങളിൽ കുപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ചെന്നൈ അപ്പോളോ ആശുപത്രിക്ക് മൂന്നുവലയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴകമൊട്ടുക്കും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തുന്നതിന് തമിഴ്നാട് ഡി.ജി.പി രാജേന്ദ്രൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.