തടവുകാർക്ക് ഇനി കുടുംബം പോറ്റാൻ പുറത്തു ജോലിക്കുപോകാം
text_fieldsറാഞ്ചി: തടവുകാർക്ക് പകൽ ജയിലിന് പുറത്തുപോയി ജോലി ചെയ്ത് കുടുംബം പോറ്റാൻ വരുമാനം കണ്ടെത്താൻ അനുവദിക്കുന്ന പുതിയ ജയിൽ പരിഷ്കാരവുമായി ജാർഖണ്ഡ് സർക്കാർ. തിരഞ്ഞെടുത്ത തടവുകാർക്കാണ് ഈ സൗകര്യം നൽകുക. ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബത്തിനുവേണ്ടി വരുമാനം കണ്ടെത്താനും, ജയിൽ മോചിതരായ ശേഷം ജീവിതം സുഗമമാക്കാനുമാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. ഇതിനുള്ള അനുമതി സർക്കാർ ഉടൻ നൽകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാവിലെ ആറ് അല്ലെങ്കിൽ ഏഴ് മണിയോടെ തടവുകാർക്ക് പുറത്ത് ജോലിക്കായി പോകാനാകും. 12 മണിക്കൂറോളം പുറത്ത് ചെലവഴിച്ച ശേഷം വൈകിട്ട് ഇവർ തിരികെ ജയിലിൽ എത്തണം. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഘാഗിദി സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണ് പദ്ധതി ഉടൻ ആരംഭിക്കുക. അതേസമയം ജയിലിലെ എല്ലാ തടവുകാർക്കും പുറത്തുപോയി ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുകയില്ല. ജയിൽ നിയമങ്ങൾ പാലിക്കുന്ന നല്ല പെരുമാറ്റമുള്ള തടവുകാരെ ഇതിനായി കണ്ടെത്തും.
നഗരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ജയിലുകൾ ആയതിനാൽ ജോലി ലഭിക്കാൻ തടവുകാർക്ക് ബുദ്ധിമുട്ടേണ്ടി വരില്ല എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. നഗരപ്രദേശങ്ങളിൽ തടവുകാർക്ക് നല്ല രീതിയിലുള്ള തൊഴിലവസരങ്ങൾ ലഭിക്കും. ഇത് തടവുകാരുടെ മാനസിക മാറ്റത്തിനും സഹായകമാകും എന്ന് ജാർഖണ്ഡ് ജയിൽ ഐ.ജി സുദർശൻ മണ്ഡൽ പറഞ്ഞു.
'സുഹാസ് ചക്മ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി സംസ്ഥാനങ്ങൾക്ക് ഓപ്പൺ ജയിലുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത്. നിലവിൽ സ്വന്തമായി ഓപ്പൺ ജയിൽ സംവിധാനമില്ലാത്ത സംസ്ഥാനങ്ങൾ അത് നിർമിക്കണമെന്നും, അല്ലെങ്കിൽ നിലവിലുള്ള ജയിലുകളിൽ സെമി-ഓപ്പൺ ബാരക്കുകൾ സജ്ജമാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി 'ജാർഖണ്ഡ് പ്രിസൺ ആൻഡ് കറക്റ്റീവ് സർവീസ് ആക്ട്, 2025' അടിസ്ഥാനമാക്കി സംസ്ഥാന മന്ത്രിസഭ ഉത്തരവിന് അംഗീകാരം നൽകി. രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ ഓപ്പൺ ജയിൽ സംവിധാനങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

