ഡേറ്റ സംരക്ഷണ കരട് ബില്ലിൽ വിവാദം: അംഗീകാരമായില്ലെന്ന് പാർലമെന്ററി സമിതി അംഗങ്ങൾ
text_fieldsന്യൂഡൽഹി: ഡേറ്റ സംരക്ഷണ ബില്ലിന്റെ കരടിന് പാർലമെന്ററി സമിതിയുടെ അംഗീകാരം കിട്ടിയെന്ന കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ അവകാശവാദം സമിതിയിലെ പ്രതിപക്ഷ എം.പിമാർ തള്ളിക്കളഞ്ഞു.
സമിതിയിലെ പ്രതിപക്ഷ അംഗങ്ങളായ ജവഹർ സർക്കാർ, മഹുവ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ്), കാർത്തി ചിദംബരം (കോൺഗ്രസ്), ജോൺ ബ്രിട്ടാസ് (സി.പി.എം) എന്നിവരാണ് മന്ത്രിയുടെ വാദം തള്ളിയത്.
വൈഷ്ണവിന്റെ പ്രസ്താവന വിവാദമായതോടെ ബിൽ സർക്കാറിന്റെയും പാർലമെന്റിന്റെയും അംഗീകാരം നേടാൻ തയാറായെന്നാണ് പറഞ്ഞതെന്ന വിശദീകരണവുമായി സഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ രംഗത്തുവന്നു. മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയും അതിനോടുള്ള കാർത്തി ചിദംബരത്തിന്റെ പ്രതികരണവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നിയമപ്രക്രിയ അറിയാതെയാണെന്നും രാജീവ് കുറ്റപ്പെടുത്തി.
മോദി സർക്കാർ ആദ്യം കൊണ്ടുവന്ന ഡേറ്റ സംരക്ഷണ ബിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പാർലമെന്ററി സമിതിക്ക് വിട്ടിരുന്നു. പാർലമെന്ററി സമിതി അതിന്റെ റിപ്പോർട്ട് സഭയിൽവെച്ച ശേഷമാണ് പുതിയ കരട് ബിൽ സംബന്ധിച്ച് മന്ത്രി അവകാശവാദവുമായി വന്നത്.
ഇലക്ട്രോണിക്, ഐ.ടി കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതി അംഗീകാരം നൽകിയ ഡാറ്റ സംരക്ഷണ ബിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നായിരുന്നു അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരുന്നത്. മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പിയും സമിതി അംഗവുമായ ജവഹർ സർക്കാർ ഈ ബില്ലിന് സമിതി അംഗീകാരം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി. പിന്നാലെ മറ്റു പ്രതിപക്ഷ എം.പിമാരും രംഗത്തുവന്നതോടെ മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

