അയൺ ഡോം പ്രതിരോധ സംവിധാനത്തിനായുള്ള മിസൈലുകൾ ഇന്ത്യയിൽ നിർമിക്കാൻ ഇസ്രായേൽ
text_fieldsഹൈദരാബാദ്: ഇസ്രായേലിന്റെ സുപ്രധാന വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോമി’ൽ ഉപയോഗിക്കുന്ന ‘തമിർ’ ഇന്റർസെപ്റ്റർ മിസൈലുകൾ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതി. ഇതിനായി ഇസ്രായേലിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ-ആയുധ നിർമാണ കമ്പനിയായ ‘റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്’ ഇന്ത്യയെ പരിഗണിക്കുന്നതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ പദ്ധതി യാഥാർഥ്യമായാൽ, ഇന്ത്യയും ഇസ്രായേലും തമ്മിൽ വളർന്നുവരുന്ന പ്രതിരോധ പങ്കാളിത്തത്തിലെ മറ്റൊരു നിർണായക ചുവടുവെപ്പായിരിക്കും ഇത്. ഒപ്പം, നിലവിലുള്ള കേന്ദ്രങ്ങൾക്ക് പുറത്തേക്ക് തങ്ങളുടെ ഉൽപാദന ശൃംഖല വ്യാപിപ്പിക്കാനും ഇതിലൂടെ റഫേലിന് സാധിക്കും.
മിസൈൽ നിർമാണ യൂനിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനികളുമായി റഫേൽ ചർച്ചകൾ നടത്തിവരികയാണെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നത് ഉൽപ്പാദനരംഗത്തെ വഴക്കം വർധിപ്പിക്കാനും, കയറ്റുമതി ഓർഡറുകൾ വേഗത്തിലാക്കാനും, കൂടുതലായുള്ള പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രഖ്യാപിച്ച ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്ത’ത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചർച്ചകൾ നടക്കുന്നത്. പ്രതിരോധം, സാങ്കേതികവിദ്യ, തന്ത്രപ്രധാന മേഖലകൾ എന്നിവയിൽ സഹകരണം കൂടുതൽ ശക്തമാക്കുകയായിരുന്നു ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
നിലവിൽ ഇസ്രായേലിന്റെ വടക്കൻ മേഖലയിലാണ് റഫേൽ തമിർ മിസൈലുകൾ നിർമിക്കുന്നത്. ഇതിനുപുറമെ, റെയ്തിയോൺ എന്ന കമ്പനിയുമായി സഹകരിച്ച് അമേരിക്കയിലും ഇവ നിർമിക്കുന്നുണ്ട്. അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾക്കുള്ള ആഗോള ആവശ്യകത വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ ഒരു നിർമാണ കേന്ദ്രം കൂടി സ്ഥാപിക്കുന്നത് ഉൽപാദനം വർധിപ്പിക്കാൻ കമ്പനിയെ സഹായിക്കും.
കഴിഞ്ഞ കുറേ വർഷങ്ങളായി സൈനിക ഉപകരണങ്ങളുടെ സംഭരണത്തിലൂടെയും സംയുക്ത വികസന പദ്ധതികളിലൂടെയും ഇന്ത്യയും ഇസ്രായേലും തങ്ങളുടെ പ്രതിരോധ സഹകരണം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഡി.ആർ.ഡി.ഒയുംഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും ചേർന്ന് സംയുക്തമായി വികസിപ്പിച്ചെടുത്ത ‘ബരാക്-8’ വ്യോമപ്രതിരോധ സംവിധാനം ഇതിനൊരു പ്രധാന ഉദാഹരണമാണ്. ഇതിനുപുറമെ, ഇസ്രായേലി പ്രതിരോധ നിർമാണ കമ്പനിയായ എൽബിറ്റ് സിസ്റ്റംസ് ഇന്ത്യയിൽ ഹെർമീസ് 900, ഹെർമീസ് 450 എന്നീ ഡ്രോണുകൾ നിർമിക്കുന്നുണ്ട്.
എന്താണ് അയൺ ഡോം?
ഇസ്രായേൽ വികസിപ്പിച്ചെടുത്ത അത്യാധുനികവ്യോമപ്രതിരോധ സംവിധാനമാണ്അയൺ ഡോം. ശത്രുക്കൾ തൊടുത്തുവിടുന്ന ഹ്രസ്വദൂര റോക്കറ്റുകൾ, പീരങ്കി ഷെല്ലുകൾ, മോർട്ടാറുകൾ, ഡ്രോണുകൾ എന്നിവയെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ആകാശത്തുവെച്ചുതന്നെ തകർക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം.
ഇസ്രായേലിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനികളായ റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും ചേർന്നാണ് ഇത് നിർമിച്ചത്.2011ലാണ് ഈ സംവിധാനം ഔദ്യോഗികമായി ഇസ്രായേൽ സൈന്യത്തിൽ പ്രവർത്തനമാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

