പശ്ചിമേഷ്യയിലെ യുദ്ധക്കനൽ ആഗോള വിപണിയിലേക്ക്; കേന്ദ്ര സർക്കാർ മുൻകരുതൽ എടുക്കണമെന്ന് ആദിത്യ താക്കറെ
text_fieldsമുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യ നേരിടാൻ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. വരാനിരിക്കുന്ന മാസങ്ങളിൽ രാജ്യം നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികൾ മറികടക്കാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്നും നയരൂപീകരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ മാധ്യമമായ ‘എക്‌സി’ലൂടെയായിരുന്നു താക്കറെയുടെ പ്രതികരണം.
ആഗോള സമ്പദ്‌വ്യവസ്ഥയെയും വിതരണ ശൃംഖലയെയും യുദ്ധം ബാധിക്കുമെന്ന് ഉറപ്പാണ്. നൂറുകോടിയിലധികം ജനങ്ങളുള്ള ഇന്ത്യ ആഗോള വിപണിയുമായി അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്ന രാജ്യമാണ്. പശ്ചിമേഷ്യയിലെ അസ്ഥിരത ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കാനും അതുവഴി പണപ്പെരുപ്പം വർധിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഊർജ സുരക്ഷക്കും ഭക്ഷണ ലഭ്യതക്കും മുൻഗണന നൽകുന്ന നയങ്ങൾ അടിയന്തരമായി ആവിഷ്കരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻപ് ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ രാജ്യം പതറാതെ കാത്ത മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തെ ആദിത്യ താക്കറെ അനുസ്മരിച്ചു. പരിചയസമ്പന്നരായ നേതാക്കളെയും എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയുള്ള കൂട്ടായ തീരുമാനങ്ങൾ ഇത്തരം അനിശ്ചിതത്വ കാലത്ത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുദ്ധം എത്രയും വേഗം അവസാനിക്കുമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

