റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ ഇന്ത്യൻ സ്വദേശി മരിച്ചു; അനുശോചനം രേഖപ്പെടുത്തി എംബസി
text_fieldsറിയാദ്: സൗദി തലസ്ഥാനമായ റിയാദിലുണ്ടായ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണപ്പെട്ടു. യുപി സ്വദേശിയായ രവി ഗോപാൽ ആണ് അന്തരിച്ചത്. മാർച്ച് 18-ന് റിയാദിന് നേർക്കുണ്ടായ മിസൈൽ ആക്രമണത്തിനിടെ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
റിയാദ് ന്യൂ സനാഇയയിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു രവി ഗോപാൽ. മാർച്ച് 18-ന് വൈകിട്ട് നാല് ബാലിസ്റ്റിക് മിസൈലുകളാണ് റിയാദ് നഗരത്തിലെ ഇൻഡസ്ട്രിയൽ സിറ്റി ലക്ഷ്യമാക്കി എത്തിയത്. ഇവയെല്ലാം സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകർത്തിരുന്നു. എന്നാൽ, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതിനെ തുടർന്ന് രവി ഗോപാൽ ഉൾപ്പെടെ നാല് വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റു. താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിൽക്കുമ്പോഴാണ് രവി ഗോപാലിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
രവി ഗോപാലിന്റെ വിയോഗത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. മരിച്ച വ്യക്തിയുടെ കുടുംബവുമായി എംബസി അധികൃതർ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. "ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ ഞങ്ങൾക്ക് വലിയ ദുഃഖമുണ്ട്. പരേതന്റെ കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ വേഗത്തിലാക്കുന്നതിനും പ്രാദേശിക അധികാരികളുമായി ചേർന്ന് എംബസി പ്രവർത്തിക്കുന്നുണ്ട്." - ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. സൗദി പ്രതിരോധ മന്ത്രാലയവും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും പരിക്കേറ്റ മറ്റുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ടെത്തിയ 26 ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. കിഴക്കൻ പ്രവിശ്യയിൽ 25 ഡ്രോണുകളും അൽ ജൗഫിൽ ഒരു ഡ്രോണുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വെള്ളിയാഴ്ച അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന് നേരെ വർധിച്ചുവരുന്ന ആക്രമണശ്രമങ്ങളെ സൗദി വ്യോമസേന ശക്തമായാണ് പ്രതിരോധിക്കുന്നത്. വ്യാഴാഴ്ച റിയാദ്, കിഴക്കൻ പ്രവിശ്യ, യാൻബു എന്നിവിടങ്ങളിലായി 35 ഡ്രോണുകളും 3 മിസൈലുകളും തകർത്തിരുന്നു. ഇതിനെത്തുടർന്ന് കിഴക്കൻ പ്രവിശ്യ, യാൻബു, അൽ-ഖർജ് എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ:
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ വൻതോതിലുള്ള ആക്രമണശ്രമങ്ങളാണ് സേന പരാജയപ്പെടുത്തിയത്:
* തകർത്ത ഡ്രോണുകൾ: 466
* ബാലിസ്റ്റിക് മിസൈലുകൾ: 33
* ക്രൂയിസ് മിസൈലുകൾ: 7
ആക്രമണങ്ങളിൽ ഭൂരിഭാഗവും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഷൈബ എണ്ണപ്പാടം, അൽ-ഖർജിലെ പ്രിൻസ് സുൽത്താൻ എയർബേസ് തുടങ്ങിയ തന്ത്രപ്രധാനമായ ഊർജ്ജ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇറാൻ അനുകൂല നീക്കങ്ങൾ നടന്നത്. എന്നാൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപുതന്നെ ഇവയെല്ലാം തകർക്കാൻ സൗദി വ്യോമസേനയ്ക്ക് സാധിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
