‘ശൂദ്രർ ഉയർന്ന വർഗങ്ങളെ സേവിക്കണം’; ഐ.ഐ.ടി മാണ്ഡി കാമ്പസിലെ പോസ്റ്റർ വിവാദത്തിൽ അന്വേഷണം
text_fieldsന്യൂഡൽഹി: കാമ്പസിൽ പ്രദർശിപ്പിച്ച ഭഗവദ്ഗീത പ്രമേയത്തിലുള്ള ഒരു പോസ്റ്ററിൽ “ശൂദ്രർ ഉയർന്ന വർഗങ്ങളെ സേവിക്കണം” എന്ന പരാമർശം ഉൾപ്പെട്ടതിനെ തുടർന്ന് ഹിമാചൽ പ്രദേശിലെ ഐ.ഐ.ടി മാണ്ഡിയിൽ വിവാദം.
സെപ്റ്റംബർ 4-ന് ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് “ഭഗവദ്ഗീത – ദ ടൈംലെസ് വിസ്ഡം” എന്ന തലക്കെട്ടിലുള്ള പോസ്റ്റർ ക്യാമ്പസിൽ പ്രദർശിപ്പിച്ചത്. സമൂഹത്തെ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ച പോസ്റ്ററിൽ ഓരോ വിഭാഗത്തിന്റെയും ചുമതലകൾ വിശദീകരിച്ചിരുന്നു. ഇതിൽ ശൂദ്രരുടെ ചുമതലയായി “ഉയർന്ന വർഗങ്ങളെ സേവിക്കുക” എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
സംഭവം വിവാദമായതോടെ ഐ.ഐ.ടി മാണ്ഡി ഡയറക്ടർ ലക്ഷ്മീധർ ബെഹെറ അന്വേഷണം പ്രഖ്യാപിച്ചു. പോസ്റ്ററിലെ ഉള്ളടക്കം സ്ഥാപനത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും ചില വിദ്യാർത്ഥികളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജാതിവിവേചനത്തിന്റെ ഏത് രൂപത്തെയും സ്ഥാപനവും താനും ശക്തമായി എതിർക്കുന്നുവെന്നും ബെഹെറ പി.ടി.ഐയോട് പറഞ്ഞു.
സംഭവസമയത്ത് താൻ കാമ്പസിലില്ലായിരുന്നുവെന്നും ശനിയാഴ്ച മടങ്ങിയെത്തിയ ശേഷമാണ് വിവാദത്തെക്കുറിച്ച് അറിഞ്ഞതെന്നും ബെഹെറ പറഞ്ഞു. “ഞാൻ പോസ്റ്റർ നേരിട്ട് കണ്ടിട്ടില്ല. അന്വേഷണ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ ഒരു പക്ഷവും പിടിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസിൽ സാമൂഹിക സൗഹാർദം തകർക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമത്വം, സാമൂഹ്യനീതി, ശാസ്ത്രീയ മനോഭാവം എന്നീ മൂല്യങ്ങളോട് സ്ഥാപനം പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അധ്യാപകരും പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്ന അന്വേഷണ സമിതിയെ നിയോഗിച്ചതായി ഐ.ഐ.ടി മാണ്ഡി അറിയിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ഭഗവദ്ഗീത പഠനവുമായി ദീർഘകാല ബന്ധമുള്ള ബെഹെറ, ഇസ്കോൺ (ISKCON) സംഘടനയുമായി ബന്ധപ്പെട്ട വ്യക്തിയുമാണ്. എന്നാൽ ഇസ്കോൺ ജാതിവിവേചനത്തെ പിന്തുണക്കുന്നില്ലെന്നും എല്ലാവർക്കും തുല്യ സ്ഥാനമാണ് സംഘടന നൽകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
റോബോട്ടിക്സ്, കൃത്രിമ ബുദ്ധി എന്നിവയിൽ വിദഗ്ധനായ ബെഹെറ മുമ്പും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. മാംസം കഴിക്കില്ലെന്ന് വിദ്യാർത്ഥികളോട് പ്രതിജ്ഞയെടുക്കാൻ ആവശ്യപ്പെട്ടതും, ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലും മേഘവിസ്ഫോടനങ്ങളും മൃഗങ്ങളോടുള്ള ക്രൂരതയുടെ ഫലമാണെന്ന് പറഞ്ഞതും വിവാദമായിരുന്നു. സുഹൃത്തിന്റെ കുടുംബത്തെ “ദുഷ്ടാത്മാക്കളിൽ നിന്ന് മോചിപ്പിക്കാൻ” വിശുദ്ധ മന്ത്രോച്ചാരണം സഹായിച്ചുവെന്ന അവകാശവാദവും ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

