ഇതര ജാതിക്കാരനുമായി വിവാഹം ബധിര-മൂക യുവതിക്കും കുഞ്ഞിനും ഊരുവിലക്ക്
text_fieldsഊരുവിലക്ക് നേരിടുന്ന
ദമ്പതികൾ
മംഗളൂരു: ഇതര ജാതിക്കാരനായ ഭർത്താവിൽ പിറന്ന കുഞ്ഞുമായി നാടുവിടാൻ ബധിര-മൂക യുവതിക്ക് കർണാടകയിൽ ഗ്രാമമുഖ്യരുടെ ശാസനം. ചിത്രദുർഗ ജില്ലയിലെ എൻ. ദേവനഹള്ളി ഗ്രാമത്തിൽ സവിത്രമ്മയാണ് (26) ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഊരുവിലക്ക് നേരിടുന്നത്.
ജോലിസ്ഥലത്തുനിന്ന് തന്നെപ്പോലെ ശ്രവണ-സംസാര വൈകല്യമുള്ള ആന്ധ്രപ്രദേശ് സ്വദേശി മണികാന്തനെ (27) ഇഷ്ടപ്പെട്ട് 2021ൽ വിവാഹം കഴിക്കുകയായിരുന്നു.
റെഡ്ഡി വിഭാഗക്കാരനായ യുവാവും ഗ്രൻഡ ജോഗി വിഭാഗത്തിലെ യുവതിയും തമ്മിലുള്ള വിവാഹം ഗ്രാമമുഖ്യന്മാർ അംഗീകരിച്ചിരുന്നില്ല. സവിത്രമ്മയുടെ രക്ഷിതാക്കളിൽനിന്ന് 30,000 രൂപ പിഴയീടാക്കുകയും ദമ്പതികളെ നാടുകടത്തുകയുമാണ് ചെയ്തത്.
ഇരുവരും ബംഗളൂരുവിലെ ജോലിസ്ഥലത്ത് താമസിച്ചുവരുകയായിരുന്നു. എന്നാൽ, ഗർഭിണിയായതോടെ യുവതി സ്വന്തം ഗ്രാമത്തിലെ വീട്ടിൽ എത്തി ഒളിച്ചുകഴിഞ്ഞു. പ്രസവം അറിഞ്ഞ പരിസരത്തെ സ്ത്രീകൾ വിവരം ഗ്രാമമുഖ്യരെ അറിയിച്ചു. തുടർന്നാണ് ഊരുവിലക്ക് ഏർപ്പെടുത്തിയത്.
യുവതി താൻ പഠിച്ച ചള്ളക്കരയിലെ ബധിരവിദ്യാലയം അധികൃതരെ അറിയിച്ചതിനെത്തുടർന്ന് അമ്മയെയും കുഞ്ഞിനെയും വനിത പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ തഹസിൽദാർ റാഹൻ പാഷ സ്ഥലത്തെത്തി. ദമ്പതികൾക്കൊപ്പം സർക്കാർ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വനിത-ശിശുക്ഷേമ അധികൃതരെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

