അക്രമികൾ നദിയിലേക്ക് തള്ളിയിട്ടയാൾ മരിച്ചു; ഹംപിയിൽ ഇസ്രായേലി ടൂറിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്തവർക്കായി ഊർജിത അന്വേഷണം
text_fieldsഹംപി: ഇസ്രായേലി ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഓപ്പറേറ്ററായ വനിതയെയും കൂട്ടബലാത്സംഗത്തിനിരയാക്കിയ അക്രമികൾ നദിയിലേക്ക് തള്ളിയിട്ട യുവാവ് മരിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒഡീഷ സ്വദേശിയായ ബിഭാഷ് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 11.30ഓടെ കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിലെ സനാപൂർ നദിക്കരയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹോംസ്റ്റേ ഓപ്പറേറ്ററായ 29കാരിക്കൊപ്പം 27കാരിയായ ഇസ്രായേലി വനിത, അമേരിക്കയിൽനിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവർ നദിക്കരയിലെത്തുകയായിരുന്നു. നക്ഷത്രങ്ങളെ നിരീക്ഷിച്ച് സമയം ചെലവിടുന്നതിനിടെ മൂന്നംഗം സംഘം ഒരു ബൈക്കിലെത്തുകയായിരുന്നു.
ഇവർ പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതോടെ ആക്രമണം തുടങ്ങി. മൂന്ന് യുവാക്കളെയും മർദിച്ച് നദിയിലേക്ക് തള്ളിയിട്ടു. ഇസ്രായേലി ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഓപ്പറേറ്ററെയും കൂട്ടബലാത്സംഗത്തിനിരയാക്കി. നദിയിൽ വീണ രണ്ടു യുവാക്കൾ രക്ഷപ്പെട്ടെങ്കിലും ഒഡീഷ സ്വദേശിയെ കാണാതാകുകയായിരുന്നു.
അക്രമികളെ പിടികൂടാൻ ആറു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടക്കുന്നത്. അക്രമം നടന്ന സ്ഥലത്ത് സി.സി.ടി.വി ഇല്ലാത്തതിനാൽ ഈ പ്രദേശത്തേക്ക് വന്ന ബൈക്കുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.