പാൻ മസാല തുപ്പാൻ ഇന്നോവയുടെ ഡോർ തുറന്നത് മണിക്കൂറിൽ 100 കി.മീ വേഗത്തിൽ ഓടിക്കൊണ്ടിരിക്കെ; അപകടത്തിൽ ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
text_fieldsഛത്തീസ്ഗഢ്: ബിലാസ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു വ്യവസായി മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബിലാസ്പൂരിന്റെ പ്രാന്തപ്രദേശത്തുള്ള ചകർഭട്ടയിൽ നിന്നുള്ള തുണി വ്യാപാരിയായ ജാക്കി ഗെഹിയാണ് മരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബിലാസ്പൂർ-റായ്പൂർ ഹൈവേയിലാണ് അപകടം നടന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന ഇന്നോവ വാഹനത്തിന്റെ ഡ്രൈവർ പാൻ മസാല തുപ്പാൻ വേണ്ടി വാതിൽ തുറന്നപ്പോഴാണ് അപകടമുണ്ടായത്. ഇന്നോവ റോഡിൽ പലതവണ മറിയുകയും രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും ഡ്രൈവർമാരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വാഹനം ഓടിച്ചിരുന്നത് ജാക്കിയുടെ സുഹൃത്ത് ആകാശ് ചാന്ദാനിയായിരുന്നു. പാൻ മസാല തുപ്പാൻ വേണ്ടി ആകാശ് പെട്ടെന്ന് വാതിൽ തുറന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി പലതവണ മറിയുകയായിരുന്നു. അപകടസമയത്ത് പങ്കജ് ഛബ്ര എന്നൊരാൾ കൂടി ഇന്നോവയിൽ ഉണ്ടായിരുന്നു. ആഘാതത്തിന്‍റെ ശക്തി വളരെ കൂടുതലായതിനാൽ മൂന്ന് യാത്രക്കാരും വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വാഹനം ദേശീയപാതയിലൂടെ തലകീഴായി മറിഞ്ഞു.
പിന്നിൽ ഇരുന്നിരുന്ന ജാക്കി തെറിച്ചുവീണ് ഡിവൈഡറിന് സമീപമുള്ള കമ്പിയിൽ തലയിടിക്കുകയായിരുന്നു. നെഞ്ചിലും തലയിലും തോളിലും പരിക്ക് മാരകമായതിനാൽ സംഭവസ്ഥലത്ത് തന്നെ ജാക്കി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആകാശിനെയും പങ്കജിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നോവ റോഡിലേക്ക് മറിഞ്ഞു വീഴുന്നതും, യാത്രക്കാരിൽ ഒരാൾ പുറത്തേക്ക് തെറിച്ചു വീഴുന്നതും, കാർ ഒരു തൂണിൽ ഇടിക്കുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

