ഐ.പി.എൽ ഫൈനൽ വേദി മാറ്റം: പ്രതിഷേധവുമായി ഡി.കെ. ശിവകുമാർ
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: ഐ.പി.എൽ ഫൈനൽ മത്സരം ബംഗളൂരുവിൽ നടത്താത്തത് നീതികേടാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയമാണെന്നും കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ഡി.കെ. ശിവകുമാർ. ഫൈനൽ മത്സരം അഹ്മദാബാദിൽ നടത്താൻ തീരുമാനിച്ചത് രാഷ്ട്രീയ സമ്മർദം മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നിലനിർത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ആർ.സി.ബി മത്സരം ബംഗളൂരുവിൽ നടക്കേണ്ടതായിരുന്നു. ഞങ്ങളോട് നീതികേടാണ് കാണിച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് അവർ ഫൈനൽ അങ്ങോട്ട് മാറ്റിയത്. ഇതിൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല," ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ബംഗളൂരുവിലെ ആർ.സി.ബി ആരാധകർക്ക് ചരിത്രപരമായ ഒരു അവസരമാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെയും സംസ്ഥാനത്തുടനീളം ടീമിന് പിന്തുണ നൽകിയ ആരാധകരെയും അദ്ദേഹം അഭിനന്ദിച്ചു. ജൂൺ മൂന്നിനാണ് അദ്ദേഹം കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർ.സി.ബി തുടർച്ചയായ രണ്ടാം തവണയും ഐ.പി.എൽ കിരീടം ചൂടിയത്. വിജയത്തിന് പിന്നാലെ ബംഗളൂരു നഗരത്തിൽ ആരാധകർ വലിയ ആഘോഷങ്ങളാണ് നടത്തിയത്.
വിജയത്തിന് പിന്നാലെ എക്സ് പ്ലാറ്റ്‌ഫോമിലൂടെയും ടീമിനെ അഭിനന്ദിച്ച് ഡി.കെ. ശിവകുമാർ രംഗത്തെത്തി. "ഇന്ന് രാത്രി ബംഗളൂരു വീണ്ടും ചാമ്പ്യന്മാരായി ഉയർന്നിരിക്കുന്നു! തുടർച്ചയായ രണ്ടാം ഐ.പി.എൽ കിരീടം നേടി ആർ.സി.ബി ചരിത്രം കുറിച്ചു. ഇച്ഛാശക്തിയും ആത്മവിശ്വാസവും കൊണ്ട് അവർ വീണ്ടും ബംഗളൂരുവിനെ അഭിമാനത്തിലാക്കി. കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും ടീമിനെ പിന്തുണച്ച ലക്ഷക്കണക്കിന് ആരാധകർക്കും അഭിനന്ദനങ്ങൾ," അദ്ദേഹം കുറിച്ചു.
ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ കളിച്ചിരുന്നില്ലെങ്കിലും 2025ലെ ഐ.പി.എൽ ഫൈനലും അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടന്നത് എന്നത് ശ്രദ്ധേയമാണ്. അന്നത്തെ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പഞ്ചാബ് കിങ്സിനെയാണ് നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

