ശബരിമല യുവതി പ്രവേശനം; രാജ്യം വിടാനൊരുങ്ങിയ ബിന്ദു അമ്മിണിയെ താൻ തടഞ്ഞു -ഇന്ദിര ജയ്സിങ്
text_fieldsഅഡ്വ. ഇന്ദിര ജയ്സിങ്, ബിന്ദു അമ്മിണി
ന്യൂഡൽഹി:ശബരിമല കയറി ദർശനം നടത്തിയ ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും അനുഭവം പങ്കുവെച്ചാണ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദത്തിന് അഡ്വ. ഇന്ദിര ജയ്സിങ് ബുധനാഴ്ച തുടക്കമിട്ടത്. ഇരുവരും വിശ്വാസികളാണോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് രണ്ടുപേരും ഹിന്ദുക്കളാണെന്നും ഇന്ദിര ജയ്സിങ് മറുപടി നൽകി.
2018ലെ വിധിക്കുമുമ്പ് അവർ ക്ഷേത്രത്തിൽ പോയിരുന്നോ എന്നും അവർ വിശ്വാസികളാണോ എന്നും ജസ്റ്റിസ് നാഗരത്ന ആവർത്തിച്ചുചോദിച്ചു. ബിന്ദു 11 വയസ്സുള്ളപ്പോൾ പോയിട്ടുണ്ട് എന്ന് അഭിഭാഷക ഇതിന് മറുപടി നൽകി. ബിന്ദു വീട്ടുകാരുടെ അനുവാദത്തോടെ പോയപ്പോൾ കനകദുർഗയെ വീട്ടുകാർ അനുവദിച്ചിരുന്നില്ല. ഇന്നവർക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാതായി. ഒരു ഘട്ടത്തിൽ താൻ രാജ്യം വിട്ടുപോവുകയാണെന്ന് ബിന്ദു തന്നോട് പറഞ്ഞു. അങ്ങനെ ചെയ്യരുതെന്നുപറഞ്ഞ് അവരെ താനാണ് ഡൽഹിയിലേക്ക് വിളിച്ചത്. ബിന്ദു ഒരു അഭിഭാഷക കൂടിയാണെന്നും ഇന്ദിര ജയ്സിങ് സുപ്രീംകോടതിയെ അറിയിച്ചു.
രണ്ട് സ്ത്രീകൾക്ക് വേണ്ടിയാണ് തന്റെ വാദമെന്നും അതിലൊരാൾ പട്ടികജാതിക്കാരിയാണെന്നും ജയ്സിങ് പറഞ്ഞു. അയിത്തം നിരോധിച്ചത് പട്ടികജാതിക്കാരായ പുരുഷന്മാർക്ക് മാത്രമാണോ എന്നും എല്ലാവർക്കും കൂടിയല്ലേ എന്നും ജയ്സിങ് ചോദിച്ചു. പട്ടിക ജാതിക്കാരിയായത് കൊണ്ടല്ല, 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീയായതു കൊണ്ടാണ് തടഞ്ഞതെന്ന് ജസ്റ്റിസ് നാഗരത്ന ഇതിനെ ഖണ്ഡിച്ചു. എന്തടിസ്ഥാനത്തിലാണ് ഈ നിയന്ത്രണം. ആർത്തവ കാലയളവിൽ തന്നെ മലിനമാക്കപ്പെട്ടവളായി പരിഗണിക്കുന്നത് കൊണ്ടാണത്. എന്റെ ജീവിതത്തിന്റെ വലിയൊരു കാലയളവിന് ഇത് ബാധകമാണ്. ആ കാലയളവിൽ താൻ ജീവിക്കുന്നത് നിർത്തണമെന്ന് തന്നോട് പറയുന്നതെന്തിനാണെന്നും ജയ്സിങ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

