സമൂഹ മാധ്യമ മേധാവികൾക്ക് ഇൻഡ്യയുടെ താക്കീത്
text_fieldsന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പിയുടെ വിദ്വേഷ അജണ്ടകൾ നടപ്പാക്കാൻ കൂട്ടുനിൽക്കുന്നതിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമ മേധാവികൾക്ക് പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ കത്ത്. വാട്സ്ആപ്, ഫേസ്ബുക്ക് എന്നിവയെ നിയന്ത്രിക്കുന്ന മെറ്റയുടെ സി.ഇ.ഒ മാർക്ക് സുക്കർ ബർഗ്, യൂട്യൂബിനെയും ഗൂഗ്ളിനെയും നയിക്കുന്ന ആൽഫബെറ്റ് മേധാവി സുന്ദർപിച്ച എന്നിവർക്കാണ് പ്രതിപക്ഷ സഖ്യം താക്കീത് നൽകുന്ന കത്തയച്ചത്.
വാഷിങ്ടൺ പോസ്റ്റ് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ സാമൂഹിക സൗഹാർദം തകർക്കുന്നതിലും വർഗീയ വിദ്വേഷം പരത്തുന്നതിലും ഈ സമൂഹമാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് വാഷിങ്ടൺ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാക്കളെ സംബന്ധിച്ച ഉള്ളടക്കങ്ങൾ ഒതുക്കുകയും ബി.ജെ.പിയുടെ പ്രചാരവേലകൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നുവെന്നാണ് അൽഗോരിതം വ്യക്തമാക്കുന്നത്.
സ്വകാര്യ വിദേശ കമ്പനികൾ ഇന്ത്യൻ ജനാധിപത്യത്തിൽ പക്ഷപാതപരമായി ഇടപെടുന്നത് ചെറുതായി കാണില്ലെന്ന് ഇൻഡ്യ കത്തിൽ ഓർമിപ്പിച്ചു. 2024ൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യം പരിഗണിച്ച് നിഷ്പക്ഷമായി പ്രവർത്തിക്കണം. മഹാത്മഗാന്ധിയുടെ ജന്മമാസത്തിൽ ഗാന്ധിജി ആഗ്രഹിച്ച സൗഹാർദം ഇന്ത്യയിൽ പുലരുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇൻഡ്യ സഖ്യത്തെ ചെറുതായി കാണേണ്ടതില്ലെന്നും കത്തിൽ സൂചിപ്പിച്ചു. 28 പാർട്ടികളുടെ കൂട്ടായ്മയാണ് ഇൻഡ്യ സഖ്യം. രാജ്യത്തെ 11 സംസ്ഥാനങ്ങൾ ഭരിക്കുന്നു. ഇന്ത്യയിലെ വോട്ടർമാരിൽ പകുതിയോളം പേരുടെ പിന്തുണ ഇൻഡ്യ സഖ്യത്തിനുണ്ട്.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി (കോൺഗ്രസ്) ശരദ് പവാർ (എൻ.സി.പി), ഉദ്ധവ് താക്കറെ (ശിവസേന), ഹേമന്ദ് സോറൻ (ജെ.എം.എം), ടി.ആർ. ബാലു (ഡി.എം.കെ), ലാലൻ സിങ് (ജെ.ഡി.യു), അഖിലേഷ് യാദവ് (സമാജ്വാദി പാർട്ടി), തേജസ്വി യാദവ് (ആർ.ജെ.ഡി), ഡറിക് ഒബ്രിയൻ (തൃണമൂൽ കോൺഗ്രസ്), സീതാറാം യെച്ചൂരി (സി.പി.എം), ഡി. രാജ (സി.പി.ഐ), ഉമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മെഹ്ബൂബ മുഫ്തി (പി.ഡി.പി) തുടങ്ങിയവരെ പ്രതിനിധീകരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒപ്പുവെച്ചാണ് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

