ഒരു ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷത്തിലേക്ക് 10 ദിവസം മാത്രം; കോവിഡ് രണ്ടാംതരംഗം ഇന്ത്യയെ വിഴുങ്ങുന്നു?
text_fieldsന്യുഡൽഹി: കോവിഡ് മഹാമാരി ഇന്ത്യയിൽ വ്യാപനം തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ആദ്യമായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിലെത്തുന്നത് ഏപ്രിൽ അഞ്ചിനാണ്. അതുകഴിഞ്ഞ് കൃത്യം 10 ദിവസമാകുേമ്പാഴേക്ക് 24 മണിക്കൂറിലെ കണക്ക് രണ്ടു ലക്ഷത്തിനു മുകളിലെത്തിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ 2,00,739 പുതിയ കോവിഡ് രോഗികൾ. ഒരു ദിവസം മുമ്പ് 1,84,372 ആയിരുന്നതാണ് രണ്ടു ലക്ഷംതൊട്ടത്. നിരവധി സംസ്ഥാനങ്ങൾ ഭാഗികമായോ പൂർണമായോ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങിയിട്ടും കണക്കുകൾ അമ്പരപ്പിക്കുന്ന വേഗത്തിൽ കുതിക്കുന്നത് സർക്കാറുകളെ മുനയിൽ നിർത്തുകയാണ്.
താഴോട്ടു മാത്രം ഇറങ്ങിയ ആശ്വാസനാളുകൾക്ക് ശേഷം തുടർച്ചയായി 36ാം ദിവസവും രാജ്യത്ത് കോവിഡ് കണക്കുകൾ മുകളിലോട്ടാണ്. ചികിത്സയിലുള്ളത് 15 ലക്ഷത്തോളം രോഗികൾ. മൊത്തം രോഗബാധിതരുടെ കണക്ക് 1.4 കോടി വരും. മരണസംഖ്യ 173,123ഉം. ഇന്നലെയും 1,000 ലേറെ പേർ രാജ്യത്ത് മരണത്തിന് കീഴടങ്ങി. ഒരു ദിവസം മുമ്പും ആയിരത്തിനു മുകളിലായിരുന്നു സംഖ്യ.
തുടർച്ചയായ വർധനയുമായി ലോകത്ത് മുന്നിൽനിന്ന മാസങ്ങൾ കഴിഞ്ഞ് മാസങ്ങളോളം രാജ്യത്ത് കോവിഡ് കണക്കുകൾ താഴോട്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12ന് മൊത്തം 1.35 ലക്ഷം പേർ മാത്രമായിരുന്നു കോവിഡിന് ചികിത്സയിലുണ്ടായിരുന്നത്. തീരെ കുറഞ്ഞ് അപകടനില തരണം ചെയ്തെന്നു തോന്നിച്ച ഘട്ടംവരെ എത്തിയതിനു ശേഷം മാർച്ച് ആദ്യത്തിൽ വീണ്ടും കുതിപ്പ് കണ്ടു. പിന്നീടൊരിക്കലും രാജ്യം തിരിഞ്ഞുനോക്കിയിട്ടില്ല. അതിപ്പോൾ മൊത്തം ചികിത്സയിലുള്ള കോവിഡ് രോഗികൾ 14 ലക്ഷത്തിനു മുകളിലെത്തി.
പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാനാവാതെ ആശുപത്രികളും മൃതദേഹങ്ങൾ സംസ്കരിക്കാനാവാതെ ശ്മശാനങ്ങളും നിറഞ്ഞത് ആശങ്ക ഇരട്ടിയാക്കുന്നു. അതിനിടെ, ലോകത്ത് ഏറ്റവും കൂടുതൽ വാക്സിൻ നിർമിക്കുന്ന ഇടമായിട്ടും ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി വേറെ.
രാജ്യം കഴിഞ്ഞ വർഷത്തേതിന് സമാനമായ ലോക്ഡൗണിലേക്ക് ഇനിയും നീങ്ങില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി സീതാരാമൻ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും കണക്കുകൾ അനിയന്ത്രിതമായി കൂടിയാൽ പുനർവിചിന്തനം ഉണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സി.ബി.എസ്.ഇ പരീക്ഷകൾ കഴിഞ്ഞ ദിവസം റദ്ദാക്കുകയോ നിർത്തിവെക്കുകയോ ചെയ്തിരുന്നു. ഹോട്ടലുകളും മണ്ഡപങ്ങളും കോവിഡ് ചികിത്സക്കായി പ്രയോജനപ്പെടുത്താൻ മുംബൈ, ഡൽഹി കോസ്മോപോളിറ്റൻ നഗരങ്ങൾ തീരുമാനമെടുത്തത് കഴിഞ്ഞ ദിവസമാണ്.
രോഗ വ്യാപനത്തോളം ആശങ്കയുയർത്തി വിവിധ സംസ്ഥാനങ്ങളിലുള്ള ആറു കോടിയോളം വരുന്ന ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ഉപജീവന പ്രശ്നങ്ങൾ മറ്റൊന്ന്. മഹാരാഷ്ട്രയിൽ മാത്രം അരലക്ഷത്തിലേറെയാണ് പ്രതിദിന കണക്ക്. ഉത്തർ പ്രദേശിൽ കാൽലക്ഷം കടന്നിട്ടുണ്ട്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ, കേരളം, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയവയും പിറകിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.